രാജ്യത്ത് നെല്ലിന് ഏറ്റവും അധികം വില നൽകുന്നത് കേരളം’: മന്ത്രി ജി ആർ അനിൽ

രാജ്യത്ത് നെല്ലിന് ഏറ്റവും അധികം വില നൽകുന്നത് കേരളത്തിലാണെന്ന് മന്ത്രി ജി ആർ അനിൽ. കർഷകർക്ക് നൽകാനുള്ള 1259 കോടി രൂപ സംഭരണത്തിൽ മാത്രം കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നു.
ആകെ 2601 കോടി രൂപ കുടിശികയുണ്ട് നിലവിൽ. നെല്ലിൻ്റെ തുക നൽകുന്നതിൻ്റെ ഇപ്പോഴത്തെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാനതായി മാറുന്നു എന്നും മന്ത്രി പറഞ്ഞു. താങ്ങുവില നിശ്ചയിക്കണമെന്ന് പറഞ്ഞത് കേന്ദ്രമാണ്.
എന്നിട്ടും ആ തുക നൽകുന്നില്ല. താങ്ങുവില കേന്ദ്രസർക്കാർ നിഷേധിക്കുകയാണ് എന്നും മന്ത്രി കൂട്ടിച്ചേർത്തു.
360.87 കോടി രൂപയാണ് സംഭരിച്ച നെല്ല് ഇനത്തിൽ ഇനി കൊടുക്കാനുള്ളത്. ഓണക്കാലത്ത് ജനങ്ങളെ സർക്കാരിനെതിരെ ആകുകയാണ് പണം നൽകാതെ കേന്ദ്രം ലക്ഷ്യമിടുന്നത്.
കർഷകരെ സർക്കാരിനെതിരെ കേന്ദ്രം തിരിച്ചു വിടാൻ ശ്രമിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി. ഓണത്തിന് മുമ്പ് വെളിച്ചെണ്ണ വില ഇനിയും കുറയും. നാളെ കൊച്ചിയിൽ പ്രത്യേക യോഗമുണ്ട്. അതിനു ശേഷം ചിത്രം വ്യക്തമാകും. സബ്സിഡി നിരക്കിൽ സപ്ലൈകോയിലൂടെ നൽകുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.
വ്യാജ വെളിച്ചെണ്ണയിൽ ജനങ്ങൾ പെട്ടു പോകരുത്. കർഷകരെ ഓണക്കാലത്ത് സർക്കാരിനെതിരെ തിരിച്ചുവിടാൻ ബിജെപി ശ്രമിക്കുന്നു. പണം തരാത്തതും ബിജെപി സർക്കാരാണ്. മന്ത്രിമാരെ തടയുന്നതും പ്രതിഷേധിക്കുന്നതും ബിജെപിക്കാരാണ്.
എല്ലാ കണക്കുകളും കൃത്യമായി കേന്ദ്രത്തെ അറിയിച്ചതാണ്. എന്നിട്ടും കുടിശ്ശികയുള്ള തുക കേന്ദ്രം തരുന്നില്ല. കർഷകർക്ക് കാര്യങ്ങൾ ബോധ്യപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഈ സാമ്പത്തികവർഷം കർഷകർക്ക് സംസ്ഥാന സർക്കാരിൻറെ ഭാഗമായി 190 കോടി രൂപയാണ് കൊടുക്കാൻ കഴിയുക. ബാക്കി തുക കേന്ദ്രം നൽകണം. കേന്ദ്രം തുക നൽകിയില്ലെങ്കിൽ നെല്ല് സംഭരണവും കർഷകർക്ക് പണം കൊടുക്കുന്നതും പ്രതിസന്ധിയിലാകും എന്നും മന്ത്രി അറിയിച്ചു.