KEAM പുതിയ റാങ്ക് ലിസ്റ്റ്: സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ കുട്ടികൾ

കീം (KEAM) റാങ്ക് ലിസ്റ്റ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ശരിവെച്ച സാഹചര്യത്തിൽ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കേരള സിലബസിലെ കുട്ടികൾ. നിലവിൽ കീമിലെ ഘടന കേരള സിലബസിലെ കുട്ടികൾക്ക് എതിരാണെന്നും പുതുക്കിയ റാങ്ക് ലിസ്റ്റ് വന്നപ്പോൾ പിന്നോട്ട് പോയതിൽ മനോവിഷമം ഉണ്ടായെന്നും വിദ്യാർഥികൾ.
സിബിഎസ്ഇ വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി ചോദ്യം ചെയ്ത് നൽകിയ ഹർജിയിലാണ് കോടതി വിധി ഉണ്ടായത്. സി ബി എസ് ഇ സിലബസിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥിനി ഹന ഫാത്തിമ നൽകിയ ഹർജിയിലായിരുന്നു വിധി. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സി ബി എസ് ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്നായിരുന്നു ഹർജിയിലെ വാദം.
മുൻ സമവാക്യപ്രകാരം തയ്യാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടർന്നാണ് മാർക്ക് കുറയാത്തരീതിയിൽ പുതിയ സമവാക്യം സർക്കാർ കൊണ്ടുവന്നത്.