ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളെ അപലപിച്ച് കെസിബിസി

 
kcbc


കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തകാലത്തായി വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങളെ അപലപിച്ച് കെസിബിസി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ചാവേര്‍ ആക്രമണമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ പുറപ്പെടുവിച്ച കുറിപ്പില്‍ പറയുന്നു.

മുപ്പതുപേര്‍ മരിക്കുകയും, സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേര്‍ക്ക് മാരകമായി പരുക്കേല്‍ക്കുകയും ചെയ്ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്.

പശ്ചിമേഷ്യയിലും, നൈജീരിയ, സുഡാന്‍, ബുര്‍കിന ഫാസോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ കൂട്ടക്കുരുതിയെ കെസിബിസി ശക്തമായി അപലപിച്ചു. മതതീവ്രവാദികള്‍ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവര്‍ത്തികളെ നിയന്ത്രിക്കുവാന്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റകെട്ടായി മുന്നോട്ടുവരണമെന്ന് കെസിബിസി അഭ്യര്‍ഥിച്ചു.

പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളോട് ഐകദാര്‍ഢ്യം പ്രകടിപ്പിക്കുകയും ശാശ്വത സമാധാനം സംജാതമാകുവാന്‍ പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടാണ് കെസിബിസിയുടെ കുറിപ്പ് അവസാനിക്കുന്നത്.
 

Tags

Share this story

From Around the Web