കരൂർ ദുരന്തം! മരിച്ചവരുടെ കുടുംബങ്ങളെ ഏറ്റെടുത്ത് ടി.വി.കെ; പ്രതിമാസം 5000 രൂപ ധനസഹായം, കുട്ടികളുടെ വിദ്യാഭ്യാസവും സൗജന്യം

 
Vijay

ചെന്നൈ: തമിഴ്‌നാട്ടിൽ വലിയ ചർച്ചയായ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ പൂർണമായും ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടി.വി.കെ.). മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ മാസവും 5000 രൂപ വീതം സഹായധനം നൽകുമെന്ന് ടി.വി.കെ. അറിയിച്ചു. കൂടാതെ, കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണമായും പാർട്ടി വഹിക്കുമെന്നും, കുടുംബങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്നും പ്രഖ്യാപനമുണ്ട്. ഈ കാര്യങ്ങളിൽ ഉറപ്പ് നൽകാനായി ടി.വി.കെയുടെ പ്രത്യേക സമിതി ഇന്ന് കരൂരിലെ വീടുകൾ സന്ദർശിക്കും.

ദുരന്തഭൂമിയിലെ വിജയ്‌യുടെ സന്ദർശന കാര്യങ്ങളും പാർട്ടി വേഗത്തിലാക്കുന്നുണ്ട്. ഈ മാസം 17-ന് വിജയ് എത്തുമെന്ന് നേരത്തെ അനൗദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സന്ദർശന വിവരം പോലീസിനെ അറിയിക്കുകയും ഡി.ജി.പിയിൽ നിന്ന് കൃത്യമായ അനുമതി വാങ്ങി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷം മാത്രമായിരിക്കും വിജയ് കരൂരിൽ എത്തുക. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പാർട്ടി നേരത്തെ പ്രഖ്യാപിച്ച 20 ലക്ഷം രൂപയും ഈ സന്ദർശന വേളയിൽ ധനസഹായമായി നൽകും. പൊതുപ്രവർത്തനങ്ങളിലേക്ക് ടി.വി.കെ. കൂടുതൽ സജീവമായി ഇറങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് ഈ പ്രഖ്യാപനങ്ങളിലൂടെ പുറത്തുവരുന്നത്.

Tags

Share this story

From Around the Web