കളമശേരി മാര്‍ത്തോമ ഭവനം ആക്രമിച്ച സംഭവം: സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് കെസിബിസി

​​​​​​​

 
kcbc

കൊച്ചി: 45 വര്‍ഷമായി കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന് നടത്തിയ ആക്രമണത്തില്‍ സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്ന് കെസിബിസി.


 സെപ്തംബര്‍ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യവിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം തികച്ചും അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണ്. 

വൃദ്ധരും രോഗികളുമുള്‍പ്പെടെയുള്ള സന്യാസിനിമാര്‍ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാരസ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണെന്നു കെസിബിസി ചൂണ്ടിക്കാട്ടി.

ഗൗരവമേറിയ വിഷയമായിരുന്നിട്ടും മാര്‍ത്തോമ ഭവനാധികാരികളും കത്തോലിക്കാ സഭാ നേതൃത്വവും ഇതുവരെ പരസ്യമായി പ്രതികരിക്കാതിരുന്നത് പോലീസ് സത്വര നടപടികള്‍ ഉടനടി കൈക്കൊള്ളും എന്നുള്ള പ്രതീക്ഷയില്‍ ആയിരുന്നു. 

അതോടൊപ്പം ഈ വിഷയം കേരളത്തിന്റെ സാമുദായിക സാമൂഹ്യ ഐക്യത്തിനു വിഘാതം സൃഷ്ടിക്കാതിരിക്കാനും സഭാ നേതൃത്വം പ്രത്യേക കരുതലെടുത്തു. 

എന്നിട്ടും, മൂന്നാഴ്ചകള്‍ക്ക് ശേഷവും അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയോ, പിന്നിലുള്ള 70 പേരോളം വരുന്ന സംഘത്തെകുറിച്ച് കൃത്യമായ അന്വേഷണം നടത്തുകയോ, കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്ത പോലീസ്, വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ മുഖം രക്ഷിക്കാനായി 4 പേരെ അറസ്റ്റ് ചെയ്ത് ഉടനെ ജാമ്യത്തില്‍ വിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാമൂഹിക ഐക്യം ലക്ഷ്യമാക്കി സഭ പുലര്‍ത്തുന്ന സഹിഷ്ണുതയെ മുതലെടുക്കുന്ന നിലപാടുകള്‍ക്ക് അധികാരികള്‍ കൂട്ടുനില്‍ക്കരുത്. മാര്‍ത്തോമ ഭവനത്തിന്റെമേല്‍ നടന്ന ഈ അതിക്രമത്തിന് കാരണക്കാരായവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരികയും എല്ലാ കയ്യേറ്റങ്ങളും പൂര്‍ണമായി ഒഴിപ്പിക്കുകയും വേണം.

 അതോടൊപ്പം, മാര്‍ത്തോമ ഭവനത്തിലെ അന്തേവാസികള്‍ക്ക് സുരക്ഷയും നീതിയും സര്‍ക്കാര്‍ ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web