ജിമ്മി ലായിയുടെ മോചനം: ചൈനീസ് പ്രസിഡന്റിനു മേൽ സമ്മർദം ചെലുത്താൻ ട്രംപിനോട് യുഎസ് നിയമനിർമ്മാതാക്കൾ
ഹോങ്കോങ്ങിൽ തടവിലാക്കപ്പെട്ട മാധ്യമ വ്യവസായിയും ജനാധിപത്യ പ്രവർത്തകനുമായ ജിമ്മി ലായിയുടെ മോചനത്തിനായി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനുമേൽ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം അമേരിക്കൻ നിയമനിർമ്മാതാക്കൾ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കത്തയച്ചു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ സംയുക്തമായാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഹോങ്കോങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളുടെയും മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിന്റെയും പ്രതീകമായിട്ടാണ് ജിമ്മി ലായിയുടെ തടങ്കലിനെ ഇവർ കാണുന്നത്. 76 വയസ്സുകാരനായ ജിമ്മി ലായ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തടവിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുന്നത് കണക്കിലെടുത്ത് എത്രയുംവേഗം മാനുഷിക പരിഗണന നൽകി മോചിപ്പിക്കാൻ അമേരിക്ക ഇടപെടണമെന്നാണ് കത്തിലെ പ്രധാന ഉള്ളടക്കം.
കത്തോലിക്കാ വിശ്വാസിയായ ജിമ്മി ലായ്, ഹോങ്കോങ്ങിലെ പ്രമുഖ പത്രമായിരുന്ന ‘ആപ്പിൾ ഡെയ്‌ലി’യുടെ സ്ഥാപകനാണ്.
ദേശീയ സുരക്ഷാനിയമം ലംഘിച്ചു എന്നാരോപിച്ചാണ് ചൈനീസ് അധികൃതർ അദ്ദേഹത്തെ ജയിലിലടച്ചത്. അമേരിക്കയും ചൈനയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ ജിമ്മി ലായിയുടെ വിഷയം മുൻഗണനയോടെ ഉൾപ്പെടുത്തണമെന്ന് നിയമനിർമ്മാതാക്കൾ ആവശ്യപ്പെടുന്നു.
അതേസമയം, ഹോങ്കോങ്ങിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് അന്താരാഷ്ട്ര പിന്തുണ ഉറപ്പാക്കുന്നതിൽ ഈ നീക്കം നിർണ്ണായകമാണ്.