ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കാൻ നിർണായക ചർച്ച, പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് ജെ ഡി വാൻസ്
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഫോണില്‍ ചര്‍ച്ച ചെയ്തു. പ്രതിരോധം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതല്‍ വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ആശയവിനിമയം നടത്തി.
വാന്‍സിനും ഭാര്യ ഉഷ വാന്‍സിനും മകന്‍ പിറന്നതില്‍ പ്രധാനമന്ത്രി ആശംസകള്‍ അറിയിക്കുകയും കുടുംബത്തിന് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു. സംഭാഷണത്തിന്റെ മറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വാന്‍സ് മോദിയെ ഫോണില്‍ ബന്ധപ്പെട്ടത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും മേഖലയിലെ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകളും ചര്‍ച്ചകള്‍ക്ക് പ്രാധാന്യം നല്‍കുന്നുണ്ട്. തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ പരസ്പര പ്രതിരോധ കരാറില്‍ ഒപ്പുവച്ചതും പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
മോദിയും വാന്‍സും തമ്മിലുള്ള നേരത്തെ പരസ്യമായി അറിയപ്പെട്ട ഫോണ്‍ സംഭാഷണം 2025 മേയില്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തിലായിരുന്നു. പാകിസ്താന്‍ ഇന്ത്യയ്‌ക്കെതിരെ വലിയ ആക്രമണത്തിന് പദ്ധതിയിടുന്നതായി വാന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പിന്നീട് പ്രധാനമന്ത്രി ലോക്സഭയില്‍ വെളിപ്പെടുത്തിയിരുന്നു. വാന്‍സിന്റെ നിരവധി മിസ്ഡ് കോളുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് താന്‍ തിരിച്ചുവിളിക്കുകയായിരുന്നുവെന്നും മോദി അന്ന് പറഞ്ഞിരുന്നു.
പ്രതിരോധ സഹകരണത്തിന് പുറമെ വ്യാപാരം, നിക്ഷേപം, നിര്‍ണായക സാങ്കേതികവിദ്യ, ബഹിരാകാശം, ഊര്‍ജം, ആരോഗ്യം, വിദ്യാഭ്യാസം, കൃത്രിമബുദ്ധി, സെമികണ്ടക്ടര്‍, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലും ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നുണ്ട്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കുകയെന്ന ലക്ഷ്യവും ഇരുരാജ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്. വിപുലമായ വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്.