ആനക്കൊമ്പ് കേസ്: വനം വകുപ്പിന് വിവരങ്ങൾ കൈമാറി മോഹൻലാൽ

 
Mohanlal

എറണാകുളം: ആനക്കൊമ്പ് കേസിൽ വനം വകുപ്പിന് വിവരങ്ങൾ കൈമാറി നടൻ മോഹൻലാൽ. രണ്ട് ജോഡി ആനക്കൊമ്പിന്റെ വിവരങ്ങൾ നടൻ്റെ വീട്ടിലെത്തിയാണ് ശേഖരിച്ചത്. ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ചാണ് മോഹൻലാൽ തന്റെ കൈവശമുള്ള ആനക്കൊമ്പ് സറണ്ടർ ചെയ്യാൻ ഒരുങ്ങുന്നത്.

2011 ഡിസംബ‍ര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹൻലാലിന്‍റെ തേവരയിലെ വീട്ടിൽ നിന്ന് രണ്ട് ആനക്കൊമ്പുകളും പതിമൂന്ന് കരകൗശലവസ്തുക്കളും കണ്ടെത്തിയത്. തുടർന്ന് ആദായനികുതി വകുപ്പ് വനംവകുപ്പിനെ അറിയിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ലൈസൻസ് രേഖകൾ ഹാജരാക്കാതിരുന്നതോടെ വനംവകുപ്പ് മോഹൻലാലിനെ പ്രതിയാക്കി കേസെടുത്തു.

2015ൽ പെരുമ്പാവൂര്‍ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസ് പിൻവലിക്കാനുളള നടപടിയും അന്നത്തെ സർക്കാർ തുടങ്ങി. ഇതിന് പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാനുള്ള ലൈസൻസ് നൽകി സർക്കാർ ഉത്തരവിറക്കിയത്.

പിന്നീട്, ഈ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുളള ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ലൈസൻസ് അനുവദിക്കാനുള്ള സർക്കാരിന്‍റെ നടപടിക്രമങ്ങളിൽ സാങ്കേതികമായ പിഴവുണ്ടായി എന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.

Tags

Share this story

From Around the Web