പാപ്പക്ക് ഇനി തിരക്കേറിയ മാസങ്ങള്‍; നാല് ആഫ്രിക്കന്‍ രാജ്യങ്ങളും രണ്ട് യൂറോപ്യന്‍ രാജ്യങ്ങളും സന്ദര്‍ശിക്കും

 
Leo papa

വത്തിക്കാന്‍ സിറ്റി: മാര്‍ച്ച്, ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി 4 ആഫ്രിക്കന്‍ രാജ്യങ്ങളും  2 യൂറോപ്യന്‍ രാജ്യങ്ങളും ലിയോ 14-ാമന്‍ പാപ്പ സന്ദര്‍ശിക്കും. മാര്‍ച്ച് 28 -ന് ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ മൊണാക്കോയിലേക്ക് നടത്തുന്ന യാത്രയോടെയാണ് ഈ വര്‍ഷത്തിലെ പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഒരു പാപ്പ ഈ രാജ്യം സന്ദര്‍ശിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. കത്തോലിക്കാ മതം ഔദ്യോഗിക മതമായുള്ള അപൂര്‍വം രാജ്യങ്ങളില്‍ ഒന്നാണ് മൊണാക്കോ.

തുടര്‍ന്ന് ഏപ്രില്‍ 13-ന് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഫ്രിക്കന്‍ പര്യടനം ആരംഭിക്കും. ഈ യാത്രയില്‍ പാപ്പ നാല് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. പാപ്പ അംഗമായ സന്യാസ സഭയുടെ ആത്മീയ പിതാവായ വിശുദ്ധ അഗസ്റ്റിന്റെ  സ്വദേശമായ അള്‍ജീരിയയിലേക്ക് നടത്തുന്ന സന്ദര്‍ശനം ഇസ്ലാം- ക്രൈസ്തവബന്ധം മെച്ചപ്പെടുത്താന്‍ കാരണമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെ കടന്നുപോകുന്ന കാമറൂണിലേക്ക് സമാധാനത്തിന്റെ സന്ദേശവുമായാണ് പാപ്പ കടന്നുചെല്ലുന്നത്.

ജൂണ്‍ ആറ് മുതല്‍ 12 വരെയാണ് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പാപ്പയുടെ സ്‌പെയിനിലേക്കുള്ള യാത്ര.  മാഡ്രിഡ്, ബാഴ്‌സലോണ, കാനറി ദ്വീപുകള്‍ എന്നീ സ്ഥലങ്ങള്‍ പാപ്പ സന്ദര്‍ശിക്കും.  പ്രശസ്ത ശില്പി അന്തോണി ഗൗഡിയുടെ ചരമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബാഴ്‌സലോണയിലെ പ്രശസ്തമായ ‘സഗ്രാഡ ഫാമിലിയ’ ബസിലിക്കയില്‍ പാപ്പ തിരുകര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. സന്ദര്‍ശനത്തെക്കുറിച്ചുള്ള വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനം വലിയ അവേശത്തോടെയാണ് ഈ രാജ്യങ്ങളിലെ വിശ്വാസികളും ഭരണാധികാരികളും സ്വീകരിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web