ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പ പൗരോഹിത്യ സ്വീകരിച്ചിട്ട് 43 വര്‍ഷം പൂര്‍ത്തിയായി

 
leo


വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പതിനാലാമന്‍ പാപ്പ പൗരോഹിത്യ സ്വീകരിച്ചിട്ട് 43 വര്‍ഷം പൂര്‍ത്തിയായി. 1982 ജൂണ്‍ 19-ന് വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിക്ക് സമീപത്തുള്ള വിശുദ്ധ മോനിക്കയുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍വെച്ചാണ് അദ്ദേഹം അഭിഷിക്തനായത്. 2023-ല്‍ കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെട്ടപ്പോള്‍, അദ്ദേഹത്തിന് ലഭിച്ച സ്ഥാനികദേവാലയവും ഇതുതന്നെയായിരുന്നു.


ബെല്‍ജിയത്തില്‍നിന്നുള്ള ആര്‍ച്ച് ബിഷപ്പ് ഷാന്‍ ഷദോ ആയിരുന്നു റോബര്‍ട്ട് ഫ്രാന്‍സിസ് പ്രിവോസ്റ്റ് എന്ന ഇന്നത്തെ ലെയോ പതിനാലാമന്‍ പാപ്പായെ പുരോഹിതനായി അഭിഷേകം ചെയ്തത്. വിശുദ്ധ തോമസ് അക്വിനാസ് പൊന്തിഫിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാനോനികനിയമം പഠിച്ചതിന് ശേഷം, തന്റെ ഇരുപത്തിയേഴാം വയസ്സിലാണ് അദ്ദേഹം പുരോഹിതനായത്. അഗസ്റ്റീനിയന്‍ സമൂഹത്തില്‍ ചേര്‍ന്ന അദ്ദേഹം 1981-ല്‍ തന്റെ നിത്യവ്രതവാഗ്ദാനം നടത്തിയിരുന്നു. പിറ്റേ വര്‍ഷമായിരിന്നു റോമില്‍ തിരുപ്പട്ട സ്വീകരണം.


1985-ല്‍ തെക്കേ അമേരിക്കയിലെ പെറുവിലുള്ള ചുളുക്കാനാസ് മിഷനിലേക്ക് അദ്ദേഹം അയക്കപ്പെട്ടു. 'നിങ്ങളെ സാധാരണ അപ്പം കൊണ്ട് പോറ്റുകയെന്നത് എനിക്ക് കഴിയാത്ത കാര്യമാണ്. എന്നാല്‍ ഈ തിരുവചനം നിങ്ങളുടെ ഓഹരിയാണ്. 


എന്നെ പോഷിപ്പിക്കുന്ന അതേ മേശയില്‍നിന്നാണ് ഞാന്‍ നിങ്ങളെ പോറ്റുന്നത്. ഞാന്‍ നിങ്ങളുടെ സേവകനാണ്' എന്ന വിശുദ്ധ അഗസ്റ്റിന്റെവാക്കുകളും, ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു റഷ്യന്‍ ഐക്കണുമുള്ള ഒരു കാര്‍ഡായിരുന്നു ഫാ. റോബര്‍ട്ട് പ്രേവോസ്റ്റ് തന്റെ പൗരോഹിത്യസ്വീകരണാവസരത്തില്‍ ഏവര്‍ക്കും വിതരണം ചെയ്തത്.
 

Tags

Share this story

From Around the Web