ബ്രസീലില്‍ രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ മിഷനറി ഫാ. നസറെനോ ലാന്‍സിയോട്ടി വാഴ്ത്തപ്പെട്ട പദവിയില്‍
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമത്തിനായി നിലകൊള്ളുകയും ഒടുവില്‍ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ഇറ്റാലിയന്‍ കത്തോലിക്കാ മിഷണറി ഫാ. നസറെനോ ലാന്‍സിയോട്ടി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ജൂണ്‍ 13-ന് ബ്രസീലിലെ മാറ്റോ ഗ്രോസോ സംസ്ഥാനത്തുള്ള ജോരു (ഖമൗൃൗ) നഗരത്തില്‍ വെച്ചായിരുന്നു തിരുക്കര്‍മ്മങ്ങള്‍ നടന്നത്.
മൂന്ന് പതിറ്റാണ്ടുകാലം അദ്ദേഹം വൈദിക ശുശ്രൂഷ ചെയ്തത് ഇതേ നഗരത്തിലായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് 2025 ഏപ്രില്‍ 14-ന് സഭ ഫാ. ലാന്‍സിയോട്ടിയെ രക്തസാക്ഷിയായി അംഗീകരിച്ചത്. ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് വേണ്ടി കര്‍ദിനാള്‍ ജോവോ ബ്രാസ് ഡി അവിസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
1940 മാര്‍ച്ച് 3-ന് റോമില്‍ ജനിച്ച ലാന്‍സിയോട്ടി 1966-ലാണ് വൈദികനായി അഭിഷിക്തനായത്. തുടര്‍ന്ന് 1971-ല്‍ മിഷണറിയായി ബ്രസീലിലെത്തിയ അദ്ദേഹം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന ജോരു ഇടവക കേന്ദ്രീകരിച്ച് വിപ്ലവകരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. ബ്രസീലിലെ മരിയന്‍ മൂവ്മെന്റ് ഓഫ് പ്രീസ്റ്റ്സിന്റെ നാഷണല്‍ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ദരിദ്രരായ തൊഴിലാളികള്‍ക്കായി ചാരിറ്റബിള്‍ സ്ഥാപനങ്ങളും സൗജന്യ മെഡിക്കല്‍ സഹായവും ലഭ്യമാക്കിയ അദ്ദേഹം, പ്രദേശത്തെ മയക്കുമരുന്ന് മാഫിയയ്ക്കും വേശ്യാവൃത്തിക്കുമെതിരെ ശക്തമായി പോരാടി. ഇതില്‍ പ്രകോപിതരായ സായുധസംഘം 2001 ഫെബ്രുവരി 11-ന് രാത്രി അദ്ദേഹത്തിന്റെ വസതിയില്‍ അതിക്രമിച്ചു കയറി തലയ്ക്ക് പിന്നില്‍ വെടിവെയ്ക്കുകയായിരുന്നു. ആക്രമിച്ചവര്‍ക്ക് പൂര്‍ണ്ണഹൃദയത്തോടെ മാപ്പുനല്‍കി ഫെബ്രുവരി 22-ന്, 61-ാം വയസ്സിലാണ് അദ്ദേഹം മരണമടഞ്ഞത്.