വെളിച്ചമെത്താന്‍ സമയമെടുക്കും; സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു, സ്വയം വൈദ്യുതി നിയന്ത്രിച്ച് പൊതുജനത്തിന് മാതൃകയാകണമെന്ന് ജീവനക്കാര്‍ക്ക് കെഎസ്ഇബി ചെയര്‍മാന്‍ 

 
Kseb



കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം വൈദ്യുതി നിയന്ത്രിച്ച് പൊതുജനത്തിന് മാതൃകയാകണമെന്ന് ജീവനക്കാര്‍ക്ക് കെഎസ്ഇബി ചെയര്‍മാന്‍ എം.ജി രാജമാണിക്യം തുറന്ന കത്തെഴുതി. 

കെഎസ്ഇബി ഓഫീസുകളില്‍ വൈകുന്നേരം ആറുമണിക്ക് ശേഷം ആവശ്യമില്ലാത്ത ലൈറ്റും ഫാനും ഓഫാക്കണമെന്നും എസി ഉപയോഗിക്കരുതെന്നുമാണ് നിര്‍ദേശം.

ജീവനക്കാരുടെ വീടുകളിലും വൈകുന്നേരം ആറ് മുതല്‍ 12 വരെ എസി നിയന്ത്രിക്കണം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് രാവിലെ ആക്കണമെന്നും കത്തില്‍ പറയുന്നു. കെഎസ്ഇബി ജീവനക്കാര്‍ ഓരോരുത്തരും ഇത് ചെയ്യുമ്പോള്‍ അത് വലിയ മാറ്റം ഉണ്ടാക്കുമെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്.


ഈ മാസം 30 വരെ നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. അതേസമയം പവര്‍ക്കട്ടില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുകയാണ്. പൊതുജനങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്.

അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയര്‍മാനുമായും നടത്തിയ മീറ്റിങ്ങിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

12.5 മതല്‍ 13 രൂപ വരെ ഉയര്‍ന്ന വിലക്ക് മാത്രമേ വൈദ്യുതി ലഭിക്കൂ എന്ന് കെഎസ്ഇബി അറിയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. വൈദ്യുതി ലഭിക്കാന്‍ സാധ്യതയുള്ള സംസ്ഥാനങ്ങളെയും കമ്പനികളെയും കുറിച്ച് അന്വേഷിക്കാനും കെഎസ്ഇബിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ മാസത്തിലെ വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഇതേ മാര്‍ഗമുള്ളൂ എന്നാണ് വിലയിരുത്തല്‍.

Tags

Share this story

From Around the Web