ന്യൂനപക്ഷ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍ നിയമനം മാനേജ്‌മെന്റിന്റെ അവകാശം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

 
court

ഭോപ്പാല്‍: ന്യൂനപക്ഷ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിന്‍സിപ്പല്‍മാരെ തിരഞ്ഞെടുക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് പൂര്‍ണ അവകാശം ഉണ്ടെന്ന നിര്‍ണായക ഉത്തരവുമായി മധ്യപ്രദേശ് ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും  മാനേജ്മെന്റിന്റെ ഈ അവകാശം തടയാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി.

സ്വന്തം സമുദായത്തിന്റെ പുരോഗതിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും നടത്താനും ഭാഷാ-മത ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശം വിധിയില്‍ എടുത്തുപറയുന്നുണ്ട്.  

വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട യോഗ്യയുള്ള ഒരാളെ ഹെഡ്മാസ്റ്ററോ പ്രിന്‍സിപ്പലോ ആയി നിയമിച്ചാല്‍ ആ നിയമനത്തിന്റെ യുക്തിയോ ഔചിത്യമോ പരിശോധിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും വിധിയില്‍ പറയുന്നു. 

മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഒരു ന്യൂനപക്ഷ സമുദായം നടത്തുന്ന സര്‍ക്കാര്‍ എയ്ഡഡ് പിജി കോളേജിലെ പ്രിന്‍സിപ്പല്‍ നിയമനത്തെ ചോദ്യം ചെയ്ത് അധ്യാപകന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഈ ഉത്തരവ്. സീനിയര്‍ അധ്യാപകനെ പ്രിന്‍സിപ്പലായി നിയമിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ചിട്ടുള്ള വിധികള്‍ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ഈ വാദം തള്ളി.

സര്‍ക്കാര്‍ സഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങളില്‍ മേലധികാരികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വിധി സഹായിക്കുമെന്ന് ഭോപ്പാല്‍ അതിരൂപതാ വൈദികന്‍ ഫാ. തോമസ് പനയ്ക്കല്‍ പറഞ്ഞു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷ അവകാശങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഈ ഉത്തരവ് അത്തരക്കാര്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags

Share this story

From Around the Web