ഇസ്രയേലിന്റെ മിലിട്ടറി ഇന്റെലിജന്‍സ്  ഡയറക്ടറേറ്റും  മൊസാദിന്റെ ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചുവെന്നും ഇറാന്‍. സംഘര്‍ഷത്തില്‍ ഇറാനില്‍ 452 പേരും ഇസ്രായേലില്‍ 24പേരും കൊല്ലപ്പെട്ടു

 
mozadrrr

.ഇസ്രയേലിന്റെ മിലിട്ടറി ഇന്റെലിജന്‍സ്  ഡയറക്ടറേറ്റും ടെല്‍ അവീവില്‍ സ്ഥിതി ചെയ്യുന്ന മൊസാദിന്റെ ഓപ്പറേഷന്‍ സെന്ററും ആക്രമിച്ചതായി ഇറാന്റെ അവകാശവാദം. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ്സ് കോര്‍പ്സിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ താസ്നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമാക്രണം. മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍ ആക്രമണം ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.  

  ഇസ്രയേലിലെ സിവിലിയന്‍, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ഇതുവരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്രയേല്‍ അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇന്നലെ രാത്രിയില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം കുറഞ്ഞെന്നും ഇറാനിലെ വിക്ഷേപണകേന്ദ്രങ്ങള്‍ തകര്‍ന്നതിന്റെ തെളിവാണ് ഇതെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇറാന്റെ സൈനിക കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേല്‍ അറിയിച്ചു. ടെഹ്റാനില്‍ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സൈനിക കമാന്‍ഡറാണ്. 

ഇറാനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ  452 പേര്‍ മരിച്ചതായും 646 പേര്‍ക്ക് പരുക്കേറ്റതായുമായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.  ഇതില്‍ ടെഹ്റാനിലെ ചില ഉന്നത സൈനിക കമാന്‍ഡര്‍മാരും, ആണവ ശാസ്ത്രജ്ഞരും, സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കുറഞ്ഞത് 24 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു.

Tags

Share this story

From Around the Web