ഇസ്രായേല്‍ - ഇറാന്‍ സംഘര്‍ഷം. ഇറാനില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ തുടങ്ങി. ആദ്യ സംഘം അര്‍മേനിയയില്‍. നാളെ ഡല്‍ഹിയിലെത്തും

 
airport


ന്യഡല്‍ഹി:ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അര്‍മേനിയയിലേക്ക് സുരക്ഷിതമായി എത്തിയെന്നാണു വിവരം. ഇന്ത്യന്‍ പൗരന്മാരുടെ ആദ്യ ബാച്ചിനെയും വഹിച്ചുള്ള വിമാനം നാളെ ഡല്‍ഹിയിലേക്കു പറക്കും. 


ഇസ്രയേല്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഉടന്‍ ടെഹ്‌റാന്‍ വിടാന്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും നിര്‍ദേശമുണ്ട്. ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.                                                                                          

ഇറാനില്‍ കുടുങ്ങിയ പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കു സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു കര അതിര്‍ത്തികള്‍ ഉപയോഗിച്ച് അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്.  

അതേസമയം, ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വിവിധ വിമാനങ്ങള്‍ റദ്ദാക്കുകയും പല സര്‍വീസുകളും വൈകുകയും ചെയ്തു. ഗള്‍ഫിലേക്കുള്ള ആറോളം സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കിയത്. ഇറാന്‍ വ്യോമപാത അടച്ചതോടെ പല വിമാനങ്ങളും ഒമാന്‍ വ്യോമപാത സ്വീകരിക്കുകയും ഈ പാതയില്‍ എയര്‍ട്രാഫിക് വര്‍ധിക്കുകയുമായിരുന്നു.
 

Tags

Share this story

From Around the Web