ജറുസലേമില്‍ കത്തോലിക്കാ സന്യാസിനിക്ക് നേരെ ആക്രമണം: പ്രതിയെഅറസ്റ്റ് ചെയ്ത് ഇസ്രായേല്‍ പോലീസ്

 
Sr

ജറുസലേം: ജറുസലേമിലെ മൗണ്ട് സിയോനില്‍ കത്തോലിക്കാ സന്യാസിനിയെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ പ്രതിയെ ഇസ്രായേല്‍ പോലീസ് അറസ്റ്റ് ചെയ്തു.

ക്രൈസ്തവരുടെ പവിത്ര ഇടമായ സെഹിയോന്‍ മാളികയുടെ സമീപത്ത് വച്ചാണ് കത്തോലിക്കാ സന്യാസിനിക്കെതിരെ ആക്രമണം ഉണ്ടായത്. ഫ്രഞ്ച് സ്‌കൂള്‍ ഓഫ് ബിബ്ലിക്കല്‍ ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സ്റ്റഡീസില്‍ ഗവേഷണം നടത്തുന്ന  48 വയസുള്ള സന്യാസിനിയാണ് ആക്രമണത്തിന് ഇരയായത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സന്യാസിനിയെ പിന്തുടര്‍ന്നെത്തിയ ഒരാള്‍  പിന്നില്‍ നിന്ന് തള്ളിയിടുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

പരാതി ലഭിച്ച ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ഇസ്രായേല്‍ പോലീസ് എക്‌സില്‍ കുറിച്ചു. അക്രമങ്ങള്‍ക്കെതിരെ സഹിഷ്ണുതയില്ലാത്ത നയമാണ് പോലീസ് സ്വീകരിക്കുന്നതെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം ഹീബ്രു സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്പാരിറ്റീവ് റിലീജിയണും സംഭവത്തെ ശക്തമായി അപലപിച്ചു.

ആക്രമണ സമയത്ത് സന്യാസിനിയെ സഹായിക്കാന്‍ മുന്നോട്ടുവന്നവര്‍ക്കും പിന്തുണ അറിയിച്ച നയതന്ത്രജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഫ്രഞ്ച് സ്‌കൂള്‍ ഓഫ് ബിബ്ലിക്കല്‍ ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഫാ. ഒലിവിയര്‍ പോക്വിലോണ്‍ നന്ദി പറഞ്ഞു.

വെറുപ്പ് എന്ന മഹാമാരിയെ നേരിടുക എന്നത് ഒരു പൊതുവായ വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Share this story

From Around the Web