ആക്രമണങ്ങളുടെ വ്യാപ്തി ഇസ്രായേല്‍ സ്ഥാനപതി നിസ്സാരവത്കരിക്കുന്നു; ശക്തമായ നടപടി വേണമെന്ന് വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യാനികള്‍

 
ISRAYEL


പാലസ്തീനിലെ പൂര്‍ണ്ണമായും ക്രിസ്ത്യന്‍ ജനവിഭാഗം അധിവസിക്കുന്ന ചരിത്രപ്രസിദ്ധമായ തയ്ബ ഗ്രാമത്തിനു നേരെ കുടിയേറ്റക്കാര്‍ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ ഇസ്രായേല്‍ സ്ഥാനപതി നിസ്സാരവത്കരിച്ച് സംസാരിച്ചതില്‍ കടുത്ത പ്രതിഷേധവുമായി പ്രാദേശിക ക്രിസ്ത്യന്‍ സമൂഹം. അക്രമികള്‍ക്കെതിരെ രാജ്യാന്തരതലത്തിലുള്ള ശക്തമായ നടപടികള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

അടുത്തിടെ തയ്ബ ഗ്രാമത്തിലെ ഒലിവ് തോട്ടങ്ങളും വീടുകളും വാഹനങ്ങളും ആക്രമിക്കപ്പെടുകയും തീവച്ച് നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും അതിരൂക്ഷമായ പ്രശ്‌നങ്ങളില്ലെന്നുമാണ് വത്തിക്കാനിലെ ഇസ്രായേല്‍ അംബാസഡര്‍ അഭിപ്രായപ്പെട്ടത്. ഇസ്രായേല്‍ കുടിയേറ്റക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിരന്തരമായ അക്രമങ്ങളെയും ഭീഷണികളെയും ലഘൂകരിച്ചു കാണിക്കാനാണ് സ്ഥാനപതി ശ്രമിക്കുന്നതെന്ന് ഗ്രാമവാസികളും സഭാനേതാക്കളും ആരോപിക്കുന്നു.


തയ്ബയിലെ പ്രധാന ജീവനോപാധിയായ ഒലിവ് കൃഷിയും തോട്ടങ്ങളും ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണങ്ങള്‍ നടക്കുന്നത്. വിളവെടുപ്പ് കാലത്ത് അക്രമികള്‍ തോക്കുകളും മറ്റ് ആയുധങ്ങളുമായെത്തി കര്‍ഷകരെ ഭീഷണിപ്പെടുത്തുന്നത് പതിവായിരിക്കുകയാണ്. വിശുദ്ധനാട്ടിലെ പുരാതന ക്രിസ്ത്യന്‍ സാന്നിധ്യത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ആക്രമണങ്ങള്‍ തുടരുന്നത്. അതിനാല്‍ ഇസ്രായേല്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി തങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ വത്തിക്കാനും അന്താരാഷ്ട്ര സമൂഹവും ഇടപെടണമെന്ന് തയ്ബയിലെ ക്രിസ്ത്യാനികള്‍ ആഹ്വാനം ചെയ്തു.

Tags

Share this story

From Around the Web