ക്രൈസ്തവ ലോകവുമായി അടുക്കാന്‍ ഇസ്രായേല്‍;ചരിത്രത്തിലാദ്യമായി ക്രൈസ്തവര്‍ക്കായി പ്രത്യേക പ്രതിനിധിയെ നിയമിച്ചു

 
Israyel
ക്രൈസ്തവ ലോകവുമായി അടുക്കാന്‍ ഇസ്രായേല്‍;ചരിത്രത്തിലാദ്യമായി ക്രൈസ്തവര്‍ക്കായി പ്രത്യേക പ്രതിനിധിയെ നിയമിച്ചു

ജറുസലേം: ക്രൈസ്തവ സമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി ചരിത്രത്തില്‍ ആദ്യമായി  ഇസ്രായേല്‍  പ്രത്യേക പ്രതിനിധിയെ നിയമിച്ചു. മുതിര്‍ന്ന നയതന്ത്രജ്ഞനായ ജോര്‍ജ് ഡീക് ആണ് ഈ നിര്‍ണായക പദവിയിലേക്ക് നിയമിതനായത്. 

ഇസ്രായേലിന്റെ ചരിത്രത്തിലെ ആദ്യ ക്രൈസ്തവ അംബാസഡറാണ് ജോര്‍ജ് ഡീക്. നയതന്ത്രരംഗത്ത് 18 വര്‍ഷത്തെ പരിചയമുള്ള ജോര്‍ജ് ഡീക്, ഏറ്റവും ഒടുവില്‍ അസര്‍ബൈജാനിലെ ഇസ്രായേല്‍ അംബാസഡറായാണ് സേവനമനുഷ്ഠിച്ചത്.

ജാഫയിലെ ഒരു അറബ് ക്രൈസ്തവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യുസഫ് ഡീക് ജാഫയിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ സമൂഹത്തിന്റെ ചെയര്‍മാനായി അനേകം വര്‍ഷം പ്രവര്‍ത്തിച്ച വ്യക്തിയാണ്.  ഇസ്രായേലിലെ പ്രധാന ക്രൈസ്തവ വിഭാഗങ്ങളായ ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ്, അര്‍മേനിയന്‍ പാരമ്പര്യങ്ങള്‍ ഒരുപോലെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് ജോര്‍ജ് ഡീക്കെന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇസ്രായേല്‍ സൈന്യവും ക്രൈസ്തവ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉണ്ടായ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമനമെന്ന് കരുതപ്പെടുന്നു. ക്രൈസ്തവ ലോകവും ക്രൈസ്തവ സുഹൃത്തുക്കളുമായുമുള്ള ബന്ധത്തിന് ഇസ്രായേല്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഗിദിയോന്‍ സാര്‍ പറഞ്ഞു.

അതേസമയം തന്റെ പുതിയ പദവിയെ വിനയത്തോടെ സ്വീകരിക്കുന്നുവെന്ന് ജോര്‍ജ് ഡീക് പ്രതികരിച്ചു.  ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹങ്ങളും ഇസ്രായേലും തമ്മില്‍ കൂടുതല്‍ അടുത്ത ബന്ധം കെട്ടിപ്പടുക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇസ്രായേലിലെ ജനസംഖ്യയുടെ 1.9 ശതമാനത്തോളം – ഏകദേശം 1,84,200 പേര്‍- ക്രൈസ്തവ വിശ്വാസികളാണ്.

Tags

Share this story

From Around the Web