കാരിത്താസിന്റെ ജെറുസലേം ഘടകം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനത്തിന് ഇസ്രായേല്‍ വിലക്ക്. ഗാസയില്‍ തങ്ങളുടെ സഹായം തുടരുമെന്ന് സഭാ നേതൃത്വം

 
carithas


ജെറുസലേം: കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെ ജെറുസലേം ഘടകം ഉള്‍പ്പെടെ വിവിധ സന്നദ്ധ സംഘടനകളുടെ ഗാസയിലെ പ്രവര്‍ത്തനത്തിന് ഇസ്രായേല്‍ വിലക്ക്.

 സുരക്ഷാ കാരണങ്ങളാല്‍ നടപ്പിലാക്കിയ പുതിയതും വിവാദപരവുമായ രജിസ്‌ട്രേഷന്‍ സംവിധാനത്തിന് ആവശ്യമായ പെര്‍മിറ്റുകള്‍ ഇല്ലായെന്ന കാരണം ഉന്നയിച്ചാണ് മുപ്പതിലധികം എന്‍ജിഒകള്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവര്‍ത്തിക്കുന്നത് തടയാന്‍ ഇന്നലെ പുതുവത്സര ദിനത്തില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. 


ഭീകര ആവശ്യങ്ങള്‍ക്കായി മാനുഷിക ചട്ടക്കൂടുകള്‍ ചൂഷണം ചെയ്യുന്നതു തടയുന്നതിനും ആവശ്യമായ സുരക്ഷാ, സുതാര്യതാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനുമുള്ള നടപടിയെന്നാണ് ഇസ്രായേലി അധികാരികളുടെ വാദം.

അതേസമയം ഗാസയില്‍ തങ്ങളുടെ സഹായം തുടരുമെന്ന് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കേറ്റിന്റെ വക്താവ് ഫരീദ് ജുബ്രാന്‍ വ്യക്തമാക്കി. 


വിശുദ്ധ നാട്ടിലെ കത്തോലിക്കാ ഓര്‍ഡിനറീസ് അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാനുഷിക, വികസന സംഘടനയാണ് കാരിത്താസ് ജെറുസലേമെന്നും, 1993 ലെ അടിസ്ഥാന കരാറിലൂടെയും പരിശുദ്ധ സിംഹാസനവുമായി ഒപ്പുവച്ച 1997 ലെ നിയമ കരാറിലൂടെയും ഇസ്രായേല്‍ രാഷ്ട്രം അംഗീകരിച്ച സംഘടനയെന്ന പദവി കാരിത്താസിനുണ്ടെന്നും സഭാനേതൃത്വം വ്യക്തമാക്കി.

ഇസ്രായേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് 80% ത്തിലധികം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ട ഗാസ മുനമ്പ് ജെറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസാബല്ല സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മാനുഷിക സംഘടനകളുടെ പ്രവര്‍ത്തനം തടയാനുള്ള തീരുമാനം. 

അതേസമയം ഗാസയിലും വെസ്റ്റ് ബാങ്കിലും ജെറുസലേമിലും സംഘടന അതിന്റെ മാനുഷിക, വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു സഭാനേതൃത്വം വ്യക്തമാക്കി.
 

Tags

Share this story

From Around the Web