ഡമാസ്‌കസില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി

 
damascus

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 63 പേര്‍ക്കു പരിക്കേറ്റതായും സിറിയന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വന്ന വിവരങ്ങള്‍ പ്രകാരം മരണസംഖ്യ ഇരുപതായിരിന്നു. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണസമയത്ത് മുന്നൂറിലധികം പേര്‍ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഡമാസ്‌കസിലെ ക്രിസ്ത്യന്‍ മേഖലയായ അല്‍ദുവൈലയില്‍ സ്ഥിതിചെയ്യുന്ന സെന്റ് ഏലിയാസ് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ആക്രമണമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകരര്‍ പള്ളിക്കുള്ളില്‍ കടന്നുവെന്നു ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരിന്നു. ഒരാള്‍ വെടിയുതിര്‍ത്തശേഷം സ്വയം പൊട്ടിത്തെറിച്ചു.

 രണ്ടാമത്തെ തീവ്രവാദി വിശ്വാസികള്‍ക്കു നേരേ നിറയൊഴിച്ചതിന് ശേഷം ഗ്രനേഡ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ശരീരം ഛിന്നിചിതറി കിടക്കുന്ന അവസ്ഥയിലാണെന്ന് വ്യക്തമായിരിന്നു.

സിറിയയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, എല്ലാ മനുഷ്യരാശിയുടെയും അന്തസ്സിനേറ്റ ആഴത്തിലുള്ള മുറിവ് കൂടിയാണ് ഇതെന്നു ജറുസലേമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമന്‍ പറഞ്ഞു. വിഭജനം വിതയ്ക്കാനും നിരപരാധികളെ അവരുടെ വീടുകളില്‍ നിന്ന് ആട്ടിയോടിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ ആക്രമണം. 

ഇരുട്ടിന്റെ ശക്തികള്‍ ആസൂത്രണം ചെയ്ത ഭീകരതയുടെ വ്യക്തമായ ഒരു പ്രവൃത്തിയാണിതെന്ന് സിറിയന്‍ കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്‌നേഷ്യസ് ജോസഫ് മൂന്നാമന്‍ യൂനാന്‍ പറഞ്ഞു.ആക്രമണത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയനും ഗള്‍ഫ് രാജ്യങ്ങളും അമേരിക്ക ഉള്‍പ്പെടെ മറ്റ് ലോക രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Tags

Share this story

From Around the Web