ഡമാസ്‌ക്കസിലെ സെന്റ് ഏലിയാസ് ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്ക് വികാരനിര്‍ഭരമായ വിട

 
damascus


ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌ക്കസിലെ സെന്റ് ഏലിയാസ് ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ്‌സ് തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവര്‍ക്ക് വികാരനിര്‍ഭരമായ വിട. 

ഞായറാഴ്ച നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായുള്ള മൃതസംസ്‌കാര ശുശ്രൂഷ ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഡമാസ്‌ക്കസിലെ ഖസ്സ ജില്ലയിലെ ഹോളി ക്രോസ് ദേവാലയത്തില്‍വെച്ചാണ് നടന്നത്. 

ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് ജോണ്‍ യാസിഗിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന മൃതസംസ്‌കാര ശുശ്രൂഷയില്‍ മെല്‍ക്കൈറ്റ് കത്തോലിക്ക പാത്രിയാര്‍ക്കീസ് യൂസഫ് അബ്‌സി, സിറിയന്‍ കത്തോലിക്കാ പാത്രിയാര്‍ക്കീസ് ഇഗ്‌നേഷ്യസ് യൂസഫ് മൂന്നാമന്‍ യൂനാന്‍ എന്നിവരും നിരവധി മെത്രാന്മാരും, വൈദികരും പങ്കെടുത്തു.


മൃതസംസ്‌കാര പ്രാര്‍ത്ഥനകള്‍ക്ക് മുമ്പുള്ള തന്റെ പ്രസംഗത്തില്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് യാസിഗി ആക്രമണത്തെ അപലപിച്ചു. 'ഇന്ന് നമ്മള്‍ ഉയര്‍ത്തുന്ന പ്രാര്‍ത്ഥന ഒരു സാധാരണ മൃതസംസ്‌കാര പ്രാര്‍ത്ഥനയല്ല, മറിച്ച് ഈസ്റ്ററില്‍ നമ്മള്‍ സാധാരണയായി നടത്തുന്ന പ്രത്യേക പുനരുത്ഥാന പ്രാര്‍ത്ഥനയാണ് - കാരണം ഇന്ന് പുനരുത്ഥാന ദിനമാണ്' എന്ന വാക്കുകളോടെയാണ് അദ്ദേഹം സന്ദേശം ആരംഭിച്ചത്.

 1860ന് ശേഷം ഡമാസ്‌കസില്‍ ഇത്തരത്തില്‍ നടക്കുന്ന ആദ്യ കുറ്റകൃത്യമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭാഗീയ സംഘര്‍ഷം വിതയ്ക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല. ക്രൈസ്തവ വിശ്വാസിയായ മന്ത്രി ഹിന്ദ് കബാവത്ത് ഒഴികെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആക്രമണം നടന്ന സ്ഥലത്ത് എത്തിയില്ല എന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.


മൃതസംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, ബോംബാക്രമണം നടന്ന സെന്റ് ഏലിയാസ് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി മൃതദേഹം കൊണ്ടുപോയിരിന്നു. തുടര്‍ന്നാണ് സെമിത്തേരിയില്‍ മൃതസംസ്‌കാരം നടന്നത്.

Tags

Share this story

From Around the Web