ഇറാഖിലെ ക്രൈസ്തവര്‍ കനത്ത വെല്ലുവിളികൾ നേരിടുന്നതായി പാർലമെന്ററി റിപ്പോർട്ട്
ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ വിതച്ച വിപത്തില്‍ ഇറാഖിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ ഇപ്പോഴും കനത്ത വെല്ലുവിളികൾ നേരിടുന്നതായി പാർലമെന്ററി റിപ്പോർട്ട്.
കത്തോലിക്ക സന്നദ്ധ സംഘടനയായ 'എയിഡ് ടു ദി ചർച്ച് ഇൻ നീഡ്' സംഘടിപ്പിച്ച ഓൾ-പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഓൺ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ് എന്ന പേരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
2017-ൽ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യം പരാജയപ്പെട്ടെങ്കിലും ഇറാഖിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളികൾ രൂക്ഷമാകുകയാണെന്ന് പാർലമെന്ററി റിപ്പോർട്ട് പറയുന്നു. ഫെബ്രുവരിയിൽ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലേക്കു നടത്തിയ വസ്തുതാന്വേഷണ പ്രതിനിധി സംഘമാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികളുടെ വംശഹത്യ-അക്രമത്തിന് ഇരയായ ക്രിസ്ത്യൻ, മറ്റ് ന്യൂനപക്ഷ സമൂഹങ്ങളുമായി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരിന്നു.
നിരവധി കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിട്ടുണ്ടെന്നും ദുരിതബാധിത പ്രദേശങ്ങളിലെ പുനർനിർമ്മാണം മന്ദഗതിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് അവരുടെ വീടുകൾ തിരിച്ചുപിടിക്കാൻ കഴിയാത്തതിലേക്കും, ചില പ്രദേശങ്ങളിൽ ഭയവും അസ്ഥിരതയും സൃഷ്ടിക്കുന്ന സായുധ സംഘങ്ങളുടെ തുടർച്ചയായ സ്വാധീനത്തിലേക്കും റിപ്പോര്‍ട്ട് വിരൽ ചൂണ്ടുകയാണ്.
വടക്കൻ ഇറാഖിന്റെ ചില ഭാഗങ്ങളിൽ, ചില സുരക്ഷ പുരോഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും ശക്തമായ സർക്കാർ നടപടികളും അന്താരാഷ്ട്ര പിന്തുണയും ഇല്ലാതെ, പുരാതന ക്രൈസ്തവ സമൂഹങ്ങളുടെ ദീർഘകാല നിലനിൽപ്പ് ഇപ്പോഴും അപകടത്തിലാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.