ക്രിസ്ത്യന്‍ ഐഡന്റിറ്റി സംരക്ഷിക്കാന്‍ ഇറാഖി യുവതി നടത്തിയ നിയമ പോരാട്ടം വിജയത്തിലേക്ക്
സര്‍ക്കാര്‍ രേഖകളില്‍ തന്റെ ക്രിസ്തീയ ഐഡന്റിറ്റി ഔദ്യോഗികമായി തിരിച്ചുപിടിച്ച് ഇറാഖി യുവതി. ഇറാഖിലെ ഫെഡറല്‍ സുപ്രീം കോടതി നല്‍കിയ ചരിത്രപരമായ വിധിയെത്തുടര്‍ന്ന്, ബാഗ്ദാദിലെ ആദ്യ വ്യക്തിനിയമ കോടതിയാണ് ഇവര്‍ക്കും അഞ്ച് മക്കള്‍ക്കും അനുകൂലമായി വിധി പ്രസ്താവിച്ചത്.
ഇറാഖില്‍ മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ഇസ്ലാം മത വിശ്വാസി ആണെങ്കില്‍ അവരുടെ മകളുടെ വിശ്വാസവും ഔദ്യോഗിക രേഖകളില്‍ ചേര്‍ക്കുക ഇസ്ലാം എന്നായിരിക്കും.
ഇതിനെതിരെയാണ് ചരിത്രപരമായ വിധി നേട്ടത്തിലൂടെ യുവതി തന്റെ ക്രിസ്ത്യന്‍ ഐഡന്റിറ്റി തിരികെ പിടിച്ചത്. കേസ് നല്‍കിയ സ്ത്രീയും കുടുംബവും നിലവില്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്നവരാണ്.
എന്നാല്‍ സിവില്‍ ഐഡന്റിറ്റി കാര്‍ഡ് പുതുക്കാന്‍ ചെന്നപ്പോഴാണ് താനും കുട്ടികളും സര്‍ക്കാര്‍ രേഖകളില്‍ 'മുസ്ലിം' ആയി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരമറിയുന്നത്. മുന്‍പ് ഇവരുടെ പിതാവ് ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്ന കാരണത്താലാണ് ഇവരുടെയും മതം ഇസ്ലാം എന്നാക്കി റെജിസ്റ്റര്‍ ചെയ്തത്.
ഈ രേഖകള്‍ തിരുത്താന്‍ ദീര്‍ഘകാലം ഇവര്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ അനുകൂല വിധി ഉണ്ടായത്. ഇതോടെ ഇവരുടെ സിവില്‍ രജിസ്ട്രിയിലെ മതം ഔദ്യോഗികമായി ഇസ്ലാമില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറ്റി നല്‍കാന്‍ ഉത്തരവായി.
രാജ്യത്തെ മതസ്വാതന്ത്ര്യം, വ്യക്തിസ്വാതന്ത്ര്യം, കുടുംബങ്ങളുടെ അവകാശങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതില്‍ സുപ്രധാന മുന്നേറ്റമാണ് ഈ വിധിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും സഭാ നേതാക്കളും വിലയിരുത്തുന്നു.