ഇറാന്‍  ഇസ്രായേല്‍ സംഘര്‍ഷം. അതിര്‍ത്തി കടന്ന് 110 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അര്‍മേനിയയില്‍ എത്തി

 
ISRAYLE


ഇറാന്‍   ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനില്‍ നിന്നും ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ തുടങ്ങി. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അതിര്‍ത്തി കടന്ന് അര്‍മേനിയയില്‍ സുരക്ഷിതമായി പ്രവേശിച്ചു. 


ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെയാണ് വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ റോഡ് മാര്‍ഗം അര്‍മേനിയയില്‍ എത്തിച്ചത്. ഏകദേശം 110 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അര്‍മേനിയയില്‍ എത്തിയത്. ഉര്‍മിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഇതില്‍ 90 വിദ്യാര്‍ഥികള്‍ ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണെന്നാണ് വിവരം.

ഇറാനിലെ മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പുമായി കൃത്യമായി ആശയവിനിമയം നടത്തുന്നുണ്ട്. നോര്‍ക്ക ഇറാനിലും ഇസ്രായേലിലും ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.


ഇസ്രായേലില്‍ ഉള്ളവര്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ പരിചിതമാണ്. മുന്‍പ് ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ക്ക് ഉണ്ടായ പ്രതിസന്ധിയോളം രൂക്ഷമല്ല ഇത്. ഇറാനിലുള്ള മലയാളികളെല്ലാം സുരക്ഷിതരാണെന്നും കെ വി തോമസ് പറഞ്ഞു.

മലയാളികള്‍ ഡല്‍ഹിയില്‍ എത്തിയാല്‍ തുടര്‍നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇറാനിലും ഇസ്രായേലിലും ഉള്ളവരുടെ ബന്ധുക്കള്‍ ഔദ്യോഗികമായി ആശങ്കകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സ്ഥിതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മെഡിക്കല്‍ വിദ്യാര്‍ഥികളടങ്ങുന്ന 600പേരുടെ സംഘത്തെ ക്വോമ നഗരത്തിലേക്ക് മാറ്റി. സ്വന്തമായി ടെഹ്‌റാന്‍ വിടുന്നവര്‍ സുരക്ഷിത നഗരങ്ങളിലേക്ക് മാറണമെന്നും എംബസി അറിയിച്ചു. സഹായം വേണ്ടവര്‍ ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് സ്ഥലവും നമ്പറും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി പ്രത്യേക ഹെല്‍പ്ലൈന്‍ നമ്പറും നല്‍കി. വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കലിന് സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടി.

വിദ്യാര്‍ഥികളടക്കം പതിനായിരത്തോളം പേരാണ് ഇറാനിലുള്ളത്. ഇസ്രായേലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കും. ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രായേല്‍ പ്രതിരോധ വക്താവ് പറഞ്ഞു.


 ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ആശങ്കയില്‍ കഴിയുന്ന ഇന്ത്യന്‍ സമൂഹവുമായി എംബസി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഇറാന്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രിമാരുമായി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ സംസാരിച്ചിരുന്നു.

Tags

Share this story

From Around the Web