ഇസ്രയേലിന് നേരെ 30 റോക്കറ്റുകൾ തൊടുത്ത് ഇറാൻ; തിരിച്ചടി ഭയന്ന് ആകാശം ശൂന്യമായി
ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് മേഖലയിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നു. ഇതിന് തിരിച്ചടിയായി ഇസ്രയേലിന് നേരെ ഇറാൻ 30-ഓളം റോക്കറ്റുകൾ വിക്ഷേപിച്ചതോടെ സംഘർഷം മൂർച്ഛിച്ചു.
ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇറാനിയൻ വ്യോമാതിർത്തി വഴി കടന്നുപോകുന്ന വിമാനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഏവിയേഷൻ ട്രാക്കിംഗ് വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാർ 24 പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇറാന് മുകളിലൂടെയുള്ള വ്യോമഗതാഗതം നിലവിൽ പൂർണ്ണമായും നിലച്ച മട്ടാണ്. സാധാരണയായി അന്താരാഷ്ട്ര വിമാനങ്ങൾ ഉപയോഗിക്കുന്ന ഈ പ്രധാന പാത ഇപ്പോൾ ഏതാണ്ട് ശൂന്യമാണെന്ന് ഡാറ്റകൾ വ്യക്തമാക്കുന്നു.
യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനാൽ മിക്ക വിമാനക്കമ്പനികളും തങ്ങളുടെ യാത്രകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.