21 ക്രൈസ്തവരെ അകാരണമായി അറസ്റ്റ് ചെയ്ത് ഇറാൻ

ടെഹ്റാന്‍: ഇസ്രായേലുമായുള്ള വെടിനിർത്തലിന് ശേഷമുള്ള രണ്ടാഴ്ചയ്ക്കിടെ ടെഹ്‌റാൻ, റാഷ്ത്, ഉർമിയ എന്നിവയുൾപ്പെടെ വിവിധ നഗരങ്ങളിൽ നിന്ന് 21 ക്രിസ്ത്യാനികളെയെങ്കിലും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം അറസ്റ്റ് ചെയ്തതായി യുകെ ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ആർട്ടിക്കിൾ 18-ന്റെ റിപ്പോര്‍ട്ട്. ഔദ്യോഗികമായി സ്ഥിരീകരണം നല്‍കാത്ത കൂടുതൽ അറസ്റ്റുകൾ നടന്നിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ചുമത്തി വംശീയവും മതപരവുമായ വിധത്തില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചുള്ള വ്യാപകമായ അടിച്ചമർത്തലിന്റെ ഭാഗമായാണ് നടപടിയെന്ന് ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ബൈബിൾ കൈവശം വച്ചതിന് ചില ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഐക്യരാഷ്ട്രസഭയിലെ വിദഗ്ധരായ മായ് സാറ്റോയും നാസില ഘാനിയയും ഇറാന്റെ നടപടികളെ വിമർശിച്ചു. സംഘർഷാനന്തര അടിച്ചമർത്തൽ ഉപയോഗിച്ച് തങ്ങള്‍ക്ക് വിയോജിപ്പുള്ള കാര്യങ്ങളെ നിശബ്ദമാക്കരുതെന്ന് പ്രതിനിധികള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ "രാജ്യദ്രോഹികൾ" എന്നും മറ്റ് മോശം പദപ്രയോഗങ്ങളിലൂടെയും മുദ്രകുത്തിയ ഇറാനിയൻ മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന മനുഷ്യത്വരഹിതമായ വിശേഷണങ്ങളെയും യുഎന്‍ പ്രതിനിധികള്‍ അപലപിച്ചു.