ഇഎസ്എ പരിധി കുറച്ച് ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച സർക്കാർ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍
കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ പരിസ്ഥിതി ദുര്‍ബല മേഖല (ഇഎസ്എ) പരിധി ജനവാസ മേഖലകളെ സംരക്ഷിക്കുന്ന രീതിയില്‍ പുനഃക്രമീകരിച്ച് 98 വില്ലേജുകളിലായി 8590 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി സതീശനെയും സംസ്ഥാന സർക്കാരിനെയും അഭിനന്ദിച്ച് ഇന്‍ഫാം.
ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കുകയും ജനവാസമില്ലാത്ത വനപ്രദേശങ്ങളെ മാത്രം ഉള്‍പ്പെടുത്തി പരിധി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ നിലപാട് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം കര്‍ഷകരുടെയും മലയോര ജനതയുടെയും ജീവിതവും സ്വത്തവകാശവും വികസന സാധ്യതകളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തി പരിസ്ഥിതി ദുര്‍ബല മേഖലയുടെ വിസ്തൃതി വീണ്ടും കുറയ്ക്കുന്നതിനും കേന്ദ്രസര്‍ക്കാരുമായി ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനും മുഖ്യമന്ത്രി സ്വീകരിക്കുന്ന നടപടികള്‍ അഭിനന്ദനാര്‍ഹമാണെന്നു ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തില്‍ ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, ദേശീയ കമ്മിറ്റി അംഗം നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന്‍ പട്രകാലായില്‍, ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍, ഫാ. രാജേഷ് കോട്ടൂര്‍, സിസ്റ്റര്‍ ആനി ജോണ്‍ എസ്എച്ച്, പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയില്‍, സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ ടോം പറമ്പില്‍, മേഖല പ്രസിഡന്റുമാരായ സെബാസ്റ്റ്യന്‍ മുക്കുങ്കല്‍, ഷാബോച്ചന്‍ മുളങ്ങാശേരില്‍, കുരുവിള ചാക്കോ താഴത്തുപീടിക തുടങ്ങിയവര്‍ പ്രസംഗിച്ചു.