നമ്മള്‍ പണം കൊടുത്തു വാങ്ങിയ ഭൂമിയില്‍ അധ്വാനിച്ചു കൃഷി ചെയ്തു പ്രകൃതിയെ സംരക്ഷിച്ചവരാണ്. പ്രകൃതി സംരക്ഷിക്കുന്നവരാണു കര്‍ഷകര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നു ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍
പാറത്തോട്: പരിസ്ഥിതി എന്ന വാക്കിനെ അക്ഷരതെറ്റോടെ ചിലരെങ്കിലും പരിതസ്ഥിതി എന്നു വളിക്കാറുണ്ട്. നമ്മുടെ പരിസ്ഥിതി നാം വേണ്ട വിധത്തില്‍ പരിരക്ഷിച്ചില്ലെങ്കില്‍ ഈലോകത്തിന്റെയും നമ്മുടെ ഓരോരുത്തരുടെയും പരിതസ്ഥിതി തന്നെ മോശമാകുമെന്നു കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍.
ഇന്‍ഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള ഫലഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞിരപ്പള്ളി രൂപത, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല പരമ്പരാഗത കര്‍ഷകരുടെ നാടാണ്. ഒരുപാട് കുടിയേറ്റ കര്‍ഷകരും പലഭാഗത്തേക്കും പോയിട്ടുണ്ട്. ഉപ്പുതറയില്‍ ഞാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനായി പോയിരുന്നു.

അവിടെയുള്ള ആദ്യമായിട്ടു കുടിയേറിയവര്‍, അവര്‍ക്ക് ആദ്യകാലത്ത് ആശ്രയമായി ഉണ്ടായിരുന്നതു വിശ്വാസമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അധ്വാനത്തിനൊപ്പം ബാക്കി ഒന്നും ആശ്രയിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ മണ്ണിനോട് പടവെട്ടി ജീവിച്ചപ്പോള്‍ അവര്‍ ആദ്യമായി ഒരു വൈദികനെ വരുത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതു സെന്റ് ജൂഡ് ചാപ്പലിലാണ്. അതിന്റെ ഓര്‍മ്മ നിലനില്‍ക്കുകയാണ് ഇപ്പോഴും.
ഹൈറേഞ്ച് കുടിയേറ്റത്തിന്റെ ശതാബ്ദി ഏതാനും വര്‍ഷം മുമ്പ് ആഘോഷിച്ചപ്പോഴും ഒരുപാട് സാക്ഷ്യങ്ങള്‍ കേട്ട ഓര്‍മ്മ എന്റെ മുന്നിലുണ്ട്. അവരുടെയൊക്കെ അടുത്ത തലമുറയായി ഇവിടെ സമ്മേളിച്ചിരിക്കുന്ന നമ്മളെ ഓരോരുത്തരെയും സംബന്ധിച്ചു പ്രകൃതി സംരക്ഷിക്കുന്നവരാണു കര്‍ഷകര്‍ എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും.

അറിവില്ലാത്തവര്‍ എന്തും പറഞ്ഞുകൊള്ളട്ടേ, കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിച്ചോട്ടേ. പക്ഷേ, നമ്മള്‍ പണം കൊടുത്തു വാങ്ങിയവരും ഭൂമിയില്‍ അധ്വാനിച്ചു കൃഷി ചെയ്തു പ്രകൃതിയെ സംരക്ഷിച്ചവരാണ്.

ഇവിടെ ഇരിക്കുന്ന പിതാക്കന്മാര്‍ ഉള്‍പ്പടെ നല്ല കര്‍ഷകരാണ്. ഫാ. തോമസ് മറ്റമുണ്ടയില്‍ അച്ചൻ മണ്ണില്‍ പണിയെടുക്കുന്നതു കണ്ടിട്ടുണ്ട്. ചിലപ്പോള്‍ ചെല്ലുമ്പോള്‍ അച്ചന്‍ തൊഴുത്തില്‍ ചാണകം ഒക്കെ കോരി നല്‍ക്കുകയായിരിക്കും. അങ്ങനെ കൈയ്യില്‍ മണ്ണുപറ്റിച്ച് അധ്വാനിക്കുന്നവാരയിരിക്കുന്നവാരാണു നിങ്ങള്‍ ഓരോരുത്തരും.

ഇന്‍ഫാം കര്‍ഷകരുടെ അവകാശങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തുന്ന പ്രസ്ഥാനമാണ്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അതാതു ഭരണകര്‍ത്താക്കളുടെ മുമ്പില്‍ എത്തിക്കാന്‍ ഇന്‍ഫാമിനാകുന്നു.

അവകാശങ്ങള്‍ നേടിയെടുക്കുന്നതോടൊപ്പം നമ്മുടെ ഭാവി നമ്മുടെ കയ്യില്‍ തന്നെയാണെന്ന തിരിച്ചറിവില്‍ മറ്റാരെയും കാത്തുനില്‍ക്കാതെ അധ്വാനത്തിന്റെ മഹനീയ മാതൃക മുന്നോട്ടുവയ്ക്കുന്നവരാണു കര്‍ഷകരെന്നും അദ്ദേഹം പറഞ്ഞു.