ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ലാ ഹൈറേഞ്ച്മേഖലാ നേതൃത്വ ശില്‍പശാലകളിൽ ആവേശമായി കർഷകർ. ഫാ. തോമസ് മറ്റമുണ്ടയിലിന്‍റെ നേതൃത്വത്തില്‍ 5 ദിവസത്തെ ശില്‍പശാലകളില്‍ പങ്കെടുത്തത് 1200 ഓളം കര്‍ഷകനേതാക്കള്‍

കോട്ടയം: വികേന്ദ്രീകൃത വികസനം ലക്ഷ്യംവച്ചുകൊണ്ടു ഇൻഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ലയിലെ ഹൈറേഞ്ച് മേഖലാ ശില്‍പശാലകൾ വന്‍ വിജയമായി.
ഹൈറേഞ്ച് മേഖലയിലെ വിവിധ കാര്‍ഷിക താലൂക്കുകളിലെ നേതാക്കളും കാര്‍ഷിക ഗ്രാമങ്ങളിലെ നേതാക്കളുമാണ് ശില്‍പശാലകളില്‍ പങ്കെടുത്തത്.
അഞ്ചു ദിവസം നീണ്ടുനിന്ന ശില്‍പശാലകളില്‍ ഓരോന്നിലും 1133 കര്‍ഷക നേതാക്കള്‍ വീതമാണ് പങ്കെടുത്തത്.
ശില്‍പശാലയില്‍ ദിവസേന 5 മണിക്കൂര്‍ വീതം കര്‍ഷകര്‍ തങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കുകയും സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചു പഠിക്കുകയും മണ്ണ് സംരക്ഷണത്തെക്കുറിച്ചും കൃഷി പരിപാലനത്തെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചും ആഴത്തിലുള്ള ചര്‍ച്ചകളും പഠനങ്ങളും നടത്തുകയും ചെയ്തു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയിൽനേരിട്ടാണ് ശില്‍പശാലകൾക്ക് നേതൃത്വം നൽകിയത്. ദേശീയ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും താലൂക്ക് ഭാരവാഹികളും അദ്ദേഹത്തോടൊപ്പം കര്‍ഷകരോട് സംവദിക്കാനും ചര്‍ച്ചകള്‍ നടത്താനും പ്രാദേശിക പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനും ഒത്തുചേര്‍ന്നു.
ഓരോ കാര്‍ഷിക താലൂക്കിന്റെയും കാര്‍ഷിക ഗ്രാമത്തിന്റെയും പശ്ചാത്തലവും സാധ്യതകളും മനസിലാക്കി മണ്ണിന്റെ നവീകരണത്തിനും പുനരുജ്ജീവനത്തിനും കൃഷിയുടെ പുരോഗതിക്കും വേണ്ടി പല പ്രാദേശിക പദ്ധതികളും ശില്‍പശാലയിലൂടെ രൂപം കൊടുത്തു.
ഭൂമി പുനര്‍ജനി പദ്ധതിയും ധരണീസമൃദ്ധി പദ്ധതിയും കൂടുതല്‍ ശക്തമായി നടത്തിക്കൊണ്ട് മണ്ണിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുവാനുള്ള തീരുമാനം ശില്‍പശാലയില്‍ നേതാക്കള്‍ കൈക്കൊണ്ടു.
ആരോഗ്യമുള്ള കുടുംബങ്ങള്‍ക്കു വേണ്ടി വിഷരഹിത പച്ചക്കറിത്തോട്ടങ്ങള്‍ ക്രമീകരിക്കുന്നതിനുവേണ്ട നടപടികളെ വിലയിരുത്തുന്നതിനും പച്ചക്കറിത്തോട്ടങ്ങള്‍ വിപുലീകരിക്കുന്നതിനും ആവശ്യമായ നടപടികളെടുക്കുവാനും ശില്‍പശാല തീരുമാനിച്ചു.
പച്ചക്കറിത്തോട്ടങ്ങളുടെ വിലയിരുത്തലിനെക്കുറിച്ചും അവയില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവിധ നടീല്‍ വസ്തുക്കളെക്കുറിച്ചും താലൂക്കുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചര്‍ച്ച ചെയ്തു പ്രാദേശിക നടപടികളിലേക്കു കടക്കാനും ശില്‍പശാലയിലൂടെ കര്‍ഷക നേതൃത്വം തീരുമാനമെടുത്തു.
സംഘടനാസംവിധാനങ്ങളെ നന്നായി ഉപയോഗിച്ചുകൊണ്ടു മണ്ണിന്റെ സംരക്ഷണവും നല്ല നടീല്‍ വസ്തുക്കളുടെ ലഭ്യതയും ഉത്പന്നങ്ങളുടെ സംസ്‌കരണവും താലൂക്ക് തലങ്ങളിലും ഗ്രാമതലങ്ങളിലും ഏകോപിപ്പിച്ചു കര്‍ഷകരുടെ ഗുണപരമായ വളര്‍ച്ചയ്ക്ക് വേണ്ട നടപടിയെടുക്കാന്‍ ശില്പശാലയില്‍ തീരുമാനമുണ്ടായി.
കൂടുതല്‍ നേതാക്കളെ കാര്‍ഷിക മേഖലയില്‍ നിന്നു സൃഷിച്ചെടുക്കുന്നതിനും കര്‍ഷകര്‍ സംഘടനയോടൊത്തു പ്രവര്‍ത്തിച്ചു സ്വയംപര്യാപ്തതതയില്‍ എത്തുന്നതിനും ആലോചനകള്‍ നടന്നു.
ശില്‍പശാല വന്‍ വിജയമായിരുന്നുവെന്നു കര്‍ഷകര്‍ അഭിപ്രായപ്പെട്ടു. ശില്‍പശാലയില്‍ നിന്നു കൂടുതല്‍ ഊര്‍ജം ഉള്‍ക്കൊണ്ടു സംഘടനയുടെ കാര്‍ഷികഗ്രാമങ്ങളെ വിവിധ യൂണിറ്റുകളായി തിരിച്ച് ഓരോ കാര്‍ഷിക ഗ്രാമത്തിലുമുള്ള കര്‍ഷകര്‍ക്കു ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിനും കൂടുതല്‍ വികസന പദ്ധതികള്‍ മുന്നോട്ട് വയ്ക്കുന്നതിനുമുള്ള പദ്ധതികളാണ് കര്‍ഷകര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.
ശില്‍പശാലക്ക് ദേശീയ ചെയര്‍മാനോടൊപ്പം ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലാ യില്‍, ദേശീയ എക്സിക്യൂട്ടീവ് അംഗം നെല്‍വിന്‍ സി. ജോയ്, സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ, ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, ഹൈറേഞ്ച് മേഖല ഡയറക്ടര്‍ ഫാ. റോബിന്‍ പടകാലായില്‍, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാ. ജയിംസ് വെണ്‍ മാന്തറ, ഫാ. ദേവസ്യ തൂമ്പുങ്കല്‍, ഫാ. ജയിംസ് കൊല്ലംപറമ്പില്‍, ഫാ. ജോഷി വാണിയപ്പുര, ഫാ. തോമസ് കപ്പിയാങ്കല്‍,
ഫാ. ജോബിന്‍ കുഴുപ്പില്‍, ജില്ല ജോയിന്റ് ഡയറക്ടര്‍ സിസ് റ്റര്‍ ആനി ജോണ്‍ എസ്എച്ച്, ജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ജില്ല വൈസ് പ്രസിഡന്റുമാരായ ബേബിച്ചന്‍ ഗണപതിപ്ലാക്കല്‍, ബാബു തോമസ് മാളിയേക്കല്‍, ജില്ല ജോ യിന്റ്‌റ് സെക്രട്ടറി ബോബന്‍ ജോസഫ് ഈഴക്കുന്നേല്‍, ജില്ലാ ട്രഷറര്‍ അലക്‌സാണ്ടര്‍ പാറശേരില്‍, വിവിധ താലൂക്ക് ഭാരവാഹികള്‍, ഗ്രാമസമിതി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.