സ്വകാര്യ ബഹിരാകാശ ദൗത്യത്തിൽ ഇന്ത്യയുടെ ചരിത്രക്കുതിപ്പ്; 'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, സ്വകാര്യമായി നിർമ്മിച്ച ആദ്യ റോക്കറ്റായ 'വിക്രം-1' വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് രാവിലെ നിശ്ചയിച്ചിരുന്ന സമയത്ത് കൗണ്ട്‌ഡൗൺ നിർത്തിവെച്ചിരുന്നെങ്കിലും, ഉച്ചയ്ക്ക് 12.05-ഓടെ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി കുതിച്ചുയർന്നു.
ഹൈദരാബാദ് ആസ്ഥാനമായ 'സ്കൈറൂട്ട് എയറോസ്പേസ്' നിർമ്മിച്ച വിക്രം-1 റോക്കറ്റ്, ഇന്ത്യയുടെ അഭിമാന ശാസ്ത്രജ്ഞരായ ഡോ. വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൽ കലാം എന്നിവരുടെ മിനിയേച്ചർ ശിൽപ്പങ്ങളും വഹിച്ചാണ് ബഹിരാകാശത്തേക്ക് കുതിച്ചത്. റോക്കറ്റിന്റെ പേരും എൻജിനും ഇവർക്കുള്ള ആദരസൂചകമായാണ് നൽകിയിരിക്കുന്നത്.
14 ഘട്ടങ്ങളിലൂടെ പൂർത്തിയാകുന്ന ഈ ദൗത്യത്തിൽ സുപ്രധാനമായ നാല് പേലോഡുകളാണുള്ളത്:
ഇന്ത്യൻ എർത്ത് ഒബ്‌സർവേഷൻ സ്റ്റാർട്ടപ്പായ 'ഗ്രാഹാ സ്പേസ്' വികസിപ്പിച്ച നാനോ ഉപഗ്രഹം 'സോളാരാസ്'.വിക്ഷേപണ സമയത്തെ നിർണ്ണായക ഫ്ലൈറ്റ് ഡേറ്റ ശേഖരിക്കുന്നതിനായി സ്കൈറൂട്ട് എയറോസ്പേസിന്റെ സ്വന്തം പരീക്ഷണമായ 'സ്കോപ്'. ബഹിരാകാശ അവശിഷ്ടങ്ങളെ മൃദുവായി പിടിച്ചെടുക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായുള്ള കോസ്മോസെർവ് സ്പേസിന്റെ 'എംബ്രേസ്' റോബോട്ടിക് കൈ. ജർമ്മനി ആസ്ഥാനമായുള്ള ഡിക്യൂബ്ഡ് കമ്പനിയുടെ പരീക്ഷണ ഉപഗ്രഹം.
ഇന്ത്യൻ ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തത്തിന്റെ സാധ്യതകൾ തെളിയിക്കുന്ന നിർണ്ണായകമായ ഒരു നാഴികക്കല്ലാണ് 'മിഷൻ ആഗമൻ' എന്നറിയപ്പെടുന്ന ഈ വിക്ഷേപണം.