യുകെയില്‍ രണ്ട് മണിക്കൂര്‍ കാര്‍ പാര്‍ക്കിംഗിന് ഇന്ത്യന്‍ വംശജയ്ക്ക് നഷ്ടമായത് 5.30 ലക്ഷം രൂപ

​​​​​​​

 
CAR

യുകെ: ഒരു കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ രണ്ട് മണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്തതിന് ഇന്ത്യന്‍ വംശജയായ യുകെ പൗരനില്‍ നിന്നും ഈടാക്കിയത് 4,586 പൗണ്ട്. അതായത് ഇന്ത്യന്‍ രൂപയില്‍ 5.36 ലക്ഷം രൂപ. യുകെയിലെ സ്ലോയിലെ ഒരു ഷോപ്പിംഗ് സെന്ററിന്റെ കാര്‍ പാര്‍ക്കില്‍ വെറും രണ്ട് മണിക്കൂര്‍ കാര്‍ പാര്‍ക്ക് ചെയ്തതിനാണ് ഞെട്ടിപ്പിക്കുന്ന ഈ തുക യുവതിയില്‍ നിന്നും ഈടാക്കിയത്. 


പാര്‍ക്കിംഗ് ഏരിയയിലെ ചാര്‍ജിങ് മെഷീനിലുണ്ടായ തകരാറാണ് ഈ ഭീമന്‍ തുക ഈടാക്കലിന് കാരണമായതെങ്കിലും പിഴവ് ചൂണ്ടിക്കാട്ടിയിട്ടും യുവതിക്ക് പണം തിരികെ നല്‍കാന്‍ പാര്‍ക്കിംഗ് ഏരിയയുടെ ഉടമസ്ഥര്‍ മടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മെയ് 16 വെള്ളിയാഴ്ച ക്വീന്‍സ്മിയര്‍ ഒബ്സര്‍വേറ്ററി ഷോപ്പിംഗ് സെന്ററില്‍ തന്റെ രണ്ട് പെണ്‍മക്കളെയും കൊണ്ട് ഷോപ്പിംഗിന് പോയതായിരുന്നു 39 കാരിയായ യാദിതി കാവ. സാധനങ്ങള്‍ വാങ്ങിയതിന് ശേഷം, വീട്ടിലേക്ക് പോകുന്നതിന് മുമ്പ് അത്താഴം കഴിക്കാന്‍ അവര്‍ തീരുമാനിച്ചു. 


ഭക്ഷണം കഴിച്ച് കാര്‍ തിരികെ എടുക്കാന്‍ അമ്മയും മക്കളും പാര്‍ക്കിംഗ് ഏരിയയില്‍ എത്തി. കാറുമായി പുറത്തേക്ക് കടക്കുന്നതിന് മുന്‍പ് എക്‌സിറ്റ് ബാരിയറില്‍ പാര്‍ക്കിംഗ് ചാര്‍ജ് അടയ്ക്കാനായി അവര്‍ ശ്രമം നടത്തി. തുടര്‍ന്ന് തന്റെ കോണ്‍ടാക്റ്റ്ലെസ് കാര്‍ഡ് ടാപ്പ് ചെയ്തു. തൊട്ടുപിന്നാലെ രഹസ്യ പിന്‍കോഡ് നല്‍കാനുള്ള സന്ദേശം വന്നു. 


പോകാന്‍ തിരക്കുണ്ടായിരുന്നതിനാലും മക്കള്‍ ക്ഷീണിതരായിരുന്നതിനാലും കൂടുതല്‍ പരിശോധന നടത്താതെ അവര്‍ പിന്‍ നമ്പര്‍ അടിച്ചു. കാര്‍ഡ് മിഷനില്‍ 4 , 5 എന്നീ നമ്പറുകള്‍ മാത്രമാണ് ഇവര്‍ കണ്ടത്. നമ്പറുകള്‍ കണ്ടപ്പോള്‍ അത് ക്ഷ4.50 ആണെന്ന് താന്‍ തെറ്റിദ്ധരിച്ചതായാണ് യാദിതി കാവ പറയുന്നത്. 


തുടര്‍ന്ന് കാര്‍ പാര്‍ക്കിങ്ങില്‍ നിന്നും പുറത്തിറങ്ങിയതും ഫോണില്‍ വന്ന മെസ്സേജാണ് തനിക്ക് പറ്റിയ അബദ്ധം വെളിപ്പെടുത്തിയതെന്ന് യാദിതി പറയുന്നു. അക്കൗണ്ടില്‍ നിന്ന് 4,586 പൗണ്ട് ഈടാക്കിയാതായി സ്ഥിരീകരിച്ചു കൊണ്ടുള്ള ബാങ്ക് അറിയിപ്പായിരുന്നു അവര്‍ക്ക് ലഭിച്ചത്.

പണം നഷ്ടമായതോടെ കാര്‍ പാര്‍ക്കിംഗ് ഏരിയ ഉള്‍പ്പെട്ട ഷോപ്പിംഗ് സെന്ററിന്റെ മാനേജരെ ബന്ധപ്പെടാന്‍ അവര്‍ തീരുമാനിച്ചു. പക്ഷേ, അതിന് അവര്‍ക്ക് തൊട്ടടുത്ത തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവന്നു. ചാര്‍ജിങ് മെഷീന്റെ തകരാറാണ് പിഴവിന് കാരണമെന്ന് മാനേജര്‍ സമ്മതിച്ചു. മൂന്ന് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ പണം തിരികെ അക്കൗണ്ടില്‍ കയറാനുള്ള ക്രമീകരണങ്ങള്‍ നടത്താമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

 എന്നാല്‍, സംഭവം നടന്ന് മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടും അവര്‍ക്ക് പണം തിരികെ ലഭിച്ചില്ല. ഒടുവില്‍ ബിബിസിയുടെ ഒരു ഉപഭോക്തൃ അവകാശ പരിപാടിയായില്‍ പങ്കെടുത്ത യാദിതി കാവ തന്റെ പ്രശ്‌നം പങ്കുവെച്ചു. സംഭവം മാധ്യമശ്രദ്ധ നേടിയതോടെ തൊട്ടടുത്ത ദിവസം തന്നെ മുഴുവന്‍ പണവും തനിക്ക് തിരികെ ലഭിച്ചുനവെന്നാണ് ഇവര്‍ പറയുന്നത്.
 

Tags

Share this story

From Around the Web