ഓസ്‌ട്രേലിയയിൽ വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യൻ യുവാവിനു ഗുരുതരമായി പരുക്കേറ്റു

ഓസ്‌ട്രേലിയയിലെ അഡലെയ്ഡിൽ 23 വയസുള്ള ഇന്ത്യക്കാരനെ വംശീയ അധിക്ഷേപം ചൊരിഞ്ഞ ഒരു സംഘം ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റു ബോധം നഷ്ടപ്പെട്ട ചരൺപ്രീത് സിംഗിനെ തെരുവിൽ ഉപേക്ഷിച്ചു അവർ കടന്നു കളഞ്ഞു. ഒരാളെ പിന്നീട് അറസ്റ്റ് ചെയ്തിട്ടുണ്ട്
ആശുപത്രിയിൽ കഴിയുന്ന സിംഗ് അവശനാണ്. "ഇങ്ങിനെയൊക്കെ സംഭവിക്കുമ്പോൾ തിരിച്ചു നാട്ടിൽ പോകണമെന്നാണ് തോന്നുന്നത്," ആശുപത്രിയിൽ കിടക്കുന്ന സിംഗ് പറഞ്ഞു. "നമുക്കു ശരീരത്തിൽ എന്തു മാറ്റിവച്ചാലും നിറം മാറ്റാനാവില്ല."
കാർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് അക്രമത്തിനു കാരണമായത്. ഇന്ത്യക്കാരൻ എന്നു വിളിച്ചു അശ്ലീലം ചൊരിഞ്ഞാണ് ആക്രമിച്ചത്.
നഗര ഹൃദയത്തിലെ കിന്റോർ അവന്യുവിൽ ശനിയാഴ്ച്ച രാത്രി ആയിരുന്നു സംഭവം. കാറിൽ നിന്നു വലിച്ചിറക്കി ബോധം കെടുന്നതു വരെ തല്ലിയെന്നു സിംഗ് പറയുന്നു.
എൻഫീൽഡിൽ നിന്നുള്ള 20 വയസുകാരനെ ഞായറാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്‌തു. എന്നാൽ മറ്റുള്ളവരെ കുറിച്ച് ഒരു വിവരവുമില്ല.