നേപ്പാള്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും

 
NEPAL


നേപ്പാള്‍:നേപ്പാള്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. ഉത്തര്‍പ്രദേശ്
ഗാസിയാബാദില്‍ നിന്നുള്ള രാജേഷ് ഗോളയാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ തീവെച്ച കാഠ്മണ്ഡുവിലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വഴുതി വീണ് ഗുരുതരമായി പരുക്കേറ്റിരുന്നു.

 നേപ്പാള്‍ സൈന്യം ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ആള്‍ക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടതോടെ പടിക്കെട്ടുകള്‍ പുകകൊണ്ട് നിറയുകയും ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോള ഹോട്ടല്‍ മുറിയുടെ ഒരു ജനല്‍ ചില്ല് തകര്‍ത്തുകൊണ്ട് മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയുമാണ് ഉണ്ടായത്.

സെപ്റ്റംബര്‍ 7 ന് പശുപതിനാഥ് ക്ഷേത്രം സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു മരിച്ച രാജേഷ് ഗോളയും ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോളയും. ഇവരുടെ മൃതദേഹം ത്രിഭുവന്‍ യൂണിവേഴ്‌സിറ്റി ടീച്ചിങ് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, നേപ്പാളിലെ ജെന്‍സി പ്രതിഷേധത്തിനും സംഘര്‍ഷത്തിനും ശമനമാവുകയാണ്. ഇടക്കാല സര്‍ക്കാരിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സുഷീല കര്‍ക്കി, ഇലക്ട്രിസിറ്റി അതോറിറ്റി മുന്‍ എംഡി കുല്‍മന്‍ ഗിസിങ്, കാഠ്മണ്ഡു മേയര്‍ ബലേന്‍ ഷാ എന്നിവരാണ് പരിഗണനയിലുള്ളത്.


 പ്രതിഷേധത്തിനിടെ ഇതുവരെ കൊല്ലപ്പെടത് 30 പേരാണ് . കാഠ്മണ്ഡുവില്‍ നിരോധനാഞ്ജ തുടരുകയാണ്. പ്രതിഷേധക്കാര്‍ തീയിട്ട സുപ്രിം കോടതിയും ബാങ്കുകളുമടക്കമുള്ളവ ഘട്ടംഘട്ടമായി തുറന്നേക്കും.

സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ത്രിഭുവന്‍ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ചര്‍ച്ചകള്‍ തുടരുന്നതായി പ്രസിഡന്റ് രാം ചന്ദ്ര പൗഡേല്‍ അറിയിച്ചു.
 

Tags

Share this story

From Around the Web