ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു; വിദേശകാര്യ മന്ത്രാലയം. 1500 പേർ കുടുങ്ങികിടക്കുന്നുണ്ട്

ടെഹ്റാന്‍: ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ അര്‍മേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
‘ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാര്‍ഗങ്ങളും പരിഗണനയിലാണ്’- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
1500-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ്. അവരില്‍ ഭൂരിഭാഗവും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യര്‍ത്ഥിച്ചു. ഇറാനിലെ ടെഹ്റാന്‍, ഷിറാസ്, കോം നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കുന്നവരാണ്.