ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രയേല്‍ വിടുന്നു

 
india

ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക ബോംബിട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രയേല്‍ വിടുന്നു. ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടച്ചിടുകയും വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെ, 300-ലധികം ഇന്ത്യന്‍ പൗരന്മാര്‍ കരമാര്‍ഗം യാത്ര ആരംഭിച്ചതായാണ് വിവരം. ഇന്ത്യന്‍ എംബസി പൗരന്മാരെ ബസ് മാര്‍ഗം ജോര്‍ദാനിലേക്കോ ഈജിപ്തിലേക്കോ കൊണ്ടുപോകും. അവിടെ നിന്ന് വിമാനമാര്‍ഗം ഇന്ത്യയിലേയ്ക്ക് എത്തിയ്ക്കാനാണ് പദ്ധതി. നിലവില്‍ 18,000 ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇറാനെതിരായ ഇസ്രയേലിന്റെ പോരാട്ടത്തില്‍ അമേരിക്ക പങ്കുചേര്‍ന്നപ്പോള്‍, മിഡില്‍ ഈസ്റ്റ് പൂര്‍ണ്ണമായും ഭീതിയുടെ നിഴലിലാണ്. ഇതോടെ ഇന്ത്യ തങ്ങളുടെ പൗരന്മാരെ ഇസ്രയേലില്‍ നിന്ന് സ്വദേശത്തേയ്ക്ക് എത്തിക്കാന്‍ 'ഓപ്പറേഷന്‍ സിന്ധു' ആരംഭിച്ചു. ഇസ്രയേല്‍ 'വിടാന്‍ ആഗ്രഹിക്കുന്ന' ഇന്ത്യന്‍ പൗരന്മാരെ ഇന്ത്യ ഒഴിപ്പിക്കുമെന്ന് കഴിഞ്ഞ ആഴ്ച വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞിരുന്നു. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ ഇന്ത്യന്‍ പൗരന്മാരും ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ https://www.indembassyisrael.gov.in/indian_national_reg എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

'എന്തെങ്കിലും സംശയങ്ങള്‍ക്ക്, ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചിട്ടുള്ള 24/7 കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം: ടെലിഫോണ്‍ നമ്പറുകള്‍: +972 54-7520711; +972 54-3278392; ഇമെയില്‍: cons1.telaviv@mea.gov.in,' എന്ന് അതില്‍ പറയുന്നു.

Tags

Share this story

From Around the Web