ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

 
hareesh


ഡല്‍ഹി: ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. അവരുടെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയും, മനുഷ്യാവകാശ ലംഘനങ്ങളും അതിര്‍ത്തി കടന്നുള്ള ഭീകരതയും മറയ്ക്കാന്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.

കുട്ടികളും സായുധ സംഘര്‍ഷവും എന്ന വിഷയത്തില്‍ നടന്ന തുറന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ്, പാകിസ്ഥാന്റെ നടപടികളെ കര്‍ശനമായി അപലപിച്ചു.

'പാകിസ്ഥാന്‍ അനാവശ്യമായി ഐക്യരാഷ്ട്രസഭയുടെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുകയും, സ്വന്തം രാജ്യത്ത് കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്. ഈ ശ്രമം ഇന്ത്യ പൂര്‍ണ്ണമായും തള്ളുന്നുവെന്ന് അംബാസഡര്‍ ഹരീഷ് പറഞ്ഞു.

കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതില്‍ പാകിസ്ഥാന്‍ ഒരു പ്രധാന കുറ്റവാളിയാണെന്നും, അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ സൈനിക നടപടികളിലൂടെ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 നിരപരാധികളായ വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടതിനെ ഹരീഷ് പ്രത്യേകമായി പരാമര്‍ശിച്ചു. 'പാകിസ്ഥാനില്‍ നിന്നോ അവിടെയുണ്ടായ പരിശീലനത്തിലൂടെയോ വന്ന തീവ്രവാദികള്‍ നടത്തിയ ഈ ക്രൂരമായ ആക്രമണങ്ങള്‍ ലോകം മറന്നിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ശക്തമായ പ്രതികരണമായ ഓപ്പറേഷന്‍ സിന്ദൂരിനെ ഹരീഷ് വിശദീകരിച്ചു. 'ഇന്ത്യ കൃത്യമായ ആക്രമണങ്ങള്‍ നടത്തി, ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടു.

ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരെ പാകിസ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ അടക്കം ചെയ്തു, ഇത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ തെളിവാണ്,' അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനിലെ കുട്ടികള്‍ക്കെതിരായ ഗുരുതരമായ ലംഘനങ്ങള്‍ യുഎന്‍ സെക്രട്ടറി ജനറലിന്റെ റിപ്പോര്‍ട്ടില്‍ തന്നെ വിശദമായി ഉണ്ട്. പാകിസ്ഥാന്‍ സൈന്യത്തിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളിലൂടെ സ്‌കൂളുകള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണങ്ങള്‍ നടന്നുവെന്നും, അഫ്ഗാന്‍ അതിര്‍ത്തിയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2025 മെയ് മാസത്തില്‍ ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പ് സാധാരണക്കാരുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായതായി ഹരീഷ് പറഞ്ഞു. 'ഇത്തരം നടപടികള്‍ക്ക് ശേഷം ഈ വേദിയില്‍ പ്രസംഗിക്കുന്നത് കടുത്ത കാപട്യമാണ്,' അദ്ദേഹം വിമര്‍ശിച്ചു.

പ്രസ്താവനയുടെ അവസാനം, ജമ്മു കശ്മീരിനെക്കുറിച്ചുള്ള ഇന്ത്യയുടെ ഉറച്ച നിലപാട് ഹരീഷ് ആവര്‍ത്തിച്ചു: 'പാകിസ്ഥാന്‍ എത്ര നുണകള്‍ പ്രചരിപ്പിച്ചാലും, ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും വേര്‍തിരിക്കാനാവാത്തതുമായ ഭാഗമായാണ് തുടരുന്നത്,' എന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Share this story

From Around the Web