ഇറാനില്‍ നിന്നും ഇസ്രയേലില്‍ നിന്നും 3,000 ത്തോളം പൗരന്മാരെ ഒഴിപ്പിച്ച് ഇന്ത്യ



 
india

ന്യൂഡല്‍ഹി: ഇസ്രയേലും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇറാനില്‍ നിന്നും ഇസ്രയേലില്‍ നിന്നും 3,000 ത്തോളം പൗരന്മാരെ ഒഴിപ്പിച്ച് ഇന്ത്യ. 

ഇന്ത്യന്‍ വ്യോമസേനയുടെ സി -17 ഹെവി ലിഫ്റ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് ഇസ്രയേലില്‍ നിന്ന് ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും മാറ്റിയ 600 ലധികം പൗരന്മാരെയാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്.

ഇസ്രയേലില്‍ നിന്ന് ജോര്‍ദാനിലേക്ക് എത്തിയ 161 ഇന്ത്യക്കാരുടെ ആദ്യ സംഘം ചൊവ്വാഴ്ച രാവിലെ 8:20 ന് അമ്മാനില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ന്യൂഡല്‍ഹിയിലെത്തി. വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയാണ് സംഘത്തെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.


ഇസ്രയേലില്‍ നിന്ന് തബ കര അതിര്‍ത്തി വഴി ഈജിപ്തിലേക്ക് കടന്ന 300 ഓളം ഇന്ത്യക്കാരുടെ മറ്റൊരു സംഘത്തെ ഷാം-എല്‍-ഷെയ്ക്കില്‍ നിന്ന് സി -17 വിമാനത്തില്‍ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. 

കൂടാതെ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ന് മഷാദില്‍ നിന്ന് 292 ഇന്ത്യക്കാരെ ന്യൂഡല്‍ഹിയിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിച്ചു. ഇതോടെ, കഴിഞ്ഞ ആഴ്ച മുതല്‍ ഇന്ത്യ ഇറാനില്‍ നിന്ന് ആകെ 2,295 പൗരന്മാരെ ഒഴിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം.

Tags

Share this story

From Around the Web