ഒക്ടോബര്‍ മാസത്തില്‍ ദൈവമാതൃഭക്തിയില്‍ നമുക്ക് വളരാം

 
mary 2

ആത്മീയ ജീവിതത്തില്‍ അഭിവൃദ്ധിപ്പെടാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ വളര്‍ത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാന്‍ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബര്‍ മാസം.


 ജപമാല പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുരഹര്യങ്ങള്‍ ധ്യാനിക്കുമ്പോള്‍ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവര്‍ക്ക് സൗരഭ്യം പകരുന്നതാവും.  സാധാരണ രീതിയില്‍ ഭക്തിക്ക് മൂന്ന്  രൂപങ്ങള്‍ ഉണ്ട്.  


ആരാധന 
ഉന്നത വണക്കം 
വണക്കം.
ലത്തീന്‍ പദമായ ലാത്രിയ  ദൈവത്തിനു മാത്രം നല്‍കപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധര്‍ക്കും മാലാഖമാര്‍ക്കും നല്‍കപ്പെടുന്ന ആദരവിന് ലത്തീനില്‍ ദുളിയാ  എന്നു വിളിക്കും. പരിശുദ്ധ കന്യകാമറിയത്തിന് സഭയില്‍ നല്‍കപ്പെടുന്ന ഉന്നതമായ ആദരവിന്(വണക്കത്തിന്)  ഹൈപ്പര്‍ ദൂളിയാ എന്നാണ് വിശേഷിപ്പിക്കുക. 

ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ മാസമാണ് ഒക്ടോബര്‍. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകളില്‍: 'ജപമാല എനിക്കേറ്റം ഇഷ്ടപ്പെട്ട പ്രാര്‍ത്ഥനയാണ്, മറിയത്തോടു കൂടി യേശുവിന്റെ തിരുമുഖത്തെപ്പറ്റിയുള്ള ധ്യാനാത്മക പ്രാര്‍ത്ഥനയാണത്. '


1573 ഒക്ടോബര്‍ എഴാം തീയതി   അഞ്ചാം പീയൂസ് മാര്‍പാപ്പ ജപമാല രാജ്ഞിയുടെ തിരുനാളിനു ആരംഭം കുറിച്ചു. ലെപ്പാന്റോ കടലിടുക്കില്‍ വച്ച് ക്രിസ്ത്യാനികളും മുഹമ്മദീയരുമായി നടന്ന യുദ്ധത്തില്‍ വിജയം ലഭിച്ചതിന്റെ നന്ദി സൂചകമായിട്ടായിരുന്നു ഇത്. 

ക്ലമന്റ് പതിനൊന്നാമന്‍ പാപ്പ 1716 ല്‍ ആഗോള സഭ മുഴുവനായി ഈ തിരുനാള്‍ ആഘോഷിക്കണമെന്ന് നിര്‍ദ്ദേശിച്ചു. 1884 ല്‍ ലെയോ പതിമൂന്നാമന്‍ പാപ്പയാണ് ഒക്ടോബര്‍ മാസം ജപമാല മാസമായി പ്രഖ്യാപിച്ചത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കഴിഞ്ഞു എതാനും വര്‍ഷങ്ങളില്‍ ജപമാല ഭക്തിക്ക് അല്പം മങ്ങലേറ്റിരുന്നെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ ഭക്തി കത്തോലിക്ക സഭയുടെ ഹൃദയത്തിന്റെ ഭാഗമായിത്തന്നെ നിലകൊണ്ടു . 


റോസറിഎന്ന പദം റോസാരിയുംഎന്ന ലത്തീന്‍ പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ്. അതിനര്‍ത്ഥം റോസപ്പൂക്കളുടെ കൂട്ടം എന്നാണ്. ജപമാല പ്രാര്‍ത്ഥനയെ സ്വര്‍ഗ്ഗത്തിലുള്ള പരിശദ്ധ അമ്മയ്ക്കു നല്‍കുന്ന റോസപ്പൂക്കളുടെ ഒരു സമ്മാനമായി നമുക്ക് വിലയിരുത്താം. കൊന്ത എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ പോര്‍ച്ചുഗീസ് വാക്കാണ്. എണ്ണി പ്രാര്‍ത്ഥിക്കാനുള്ള ഉപകരണം എന്നാണതിനര്‍ത്ഥം. 


ജപമാലയുടെ ഉത്ഭവത്തിന് നീണ്ട ഒരു ചരിത്രമുണ്ട്. പല കാലഘട്ടങ്ങളിലൂടെ വികസിച്ചതാണ് ഈ ഭക്ത കൃത്യം.
ക്രിസ്തുവിനു മുമ്പുതന്നെ ജപമണികള്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്ന പതിവുണ്ടായിരുന്നു. ഹൈന്ദവ മഹര്‍ഷിമാര്‍  തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കായി പ്രത്യേകം തയ്യാറാക്കിയ രുദ്രാക്ഷ മുത്തുകള്‍ ഉപയോഗിച്ചിരുന്നു. ക്രൈസ്തവ പാരമ്പര്യത്തില്‍ ആദിമ ആശ്രമ നിവാസികള്‍ക്ക് ദിവസവും 150 സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനയ്ക്കായി ഉരുവിടുന്ന പതിവുണ്ടായിരുന്നു. 

അത് എണ്ണി തിട്ടപ്പെടുത്താന്‍ അവരുടെ മടിശീലയില്‍ 150 മുത്തുകള്‍ സൂക്ഷിച്ചിരുന്നു. ഇത് പിന്നീട് ഒരു ചരടിലെ 150 കെട്ടുകളായി. അവസാനം തടികൊണ്ടുള്ള 150 ജപമണികള്‍ കോര്‍ത്ത ഒരു മാലയായി രൂപാന്തരം പ്രാപിച്ചു.

   അത്മായ ജനങ്ങള്‍ക്ക് 150 സങ്കീര്‍ത്തനങ്ങളും മനപാഠമാകാന്‍ ബുദ്ധിമുട്ടായതിനാല്‍ സങ്കീര്‍ത്തനങ്ങള്‍ക്ക് പകരം ദിവസവും 150 സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ചെല്ലുന്ന ശീലം പരിശീലിച്ചു. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ 150 നന്മ നിറഞ്ഞ മറിയം ജപിക്കുന്ന പാരമ്പര്യം ആരംഭിച്ചു.  അവരും പ്രാര്‍ത്ഥനയ്ക്കായി ജപമണികള്‍ ഉപയോഗിച്ചിരുന്നു.


നന്മ നിറഞ്ഞ മറിയമെ എന്ന പ്രാര്‍ത്ഥനയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്.
ഒന്നാമത്തേത് മാലാഖയുടെ അഭിവാദനം, രണ്ടാമത്തേത്  സ്ത്രീകളില്‍ നി അനുഗ്രഹീത, നിന്റെ ഉദരഫലവും അനുഗ്രഹീതം  എന്ന എലിസബത്തിന്റെ വാക്കുകള്‍. പതിമൂന്നാം നൂറ്റാണ്ടില്‍ നാലാം ഊര്‍ബന്‍ പാപ്പമാണ് ഉദരഫലമായ 'ഈശോ 'എന്ന നാമം കൂട്ടിച്ചേര്‍ത്തത്.


വി. ബര്‍ണ്ണദീന്‍ 1427 ലാണ്  പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ, ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനാ രൂപപ്പെട്ടത്തിയത്. പാപികളായ ഞങ്ങള്‍ക്കു വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന ഭാഗം 1571 ലെ ലൊപ്പാന്റോ യുദ്ധത്തിനു ശേഷം തിരുസ്സഭ കൂട്ടിച്ചേര്‍ത്തതാണ്.

1214 ല്‍ പരി. കന്യകാമറിയം വി. ഡോമിനിക്കിനു പ്രത്യക്ഷപ്പെടുകയും ജപമാല ഭക്തി പ്രചരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്താല്‍ ആല്‍ബിജെനേസിയന്‍ പാഷണ്ഡതയില്‍ നിന്നു വളരെപ്പേരെ മാനസാന്തരപ്പെടുത്തോമെന്നും, അദ്ദേഹം സ്ഥാപിച്ച ഡോമിനിക്കന്‍ സഭ അഭിവൃദ്ധിപ്പെടുമെന്നും പരി. മറിയം ഡോമിനിക്കിനോട് വാഗ്ദാനം ചെയ്തു.


 വി. ഡോമിനിക് തന്റെ ശിഷ്ടകാലം ജപമാല ഭക്തി പ്രചരിപ്പിക്കുന്നതിനു മാറ്റിവച്ചു. അതിനായി അദ്ദേഹം ഒരു ജപമാല സഖ്യം  സ്ഥാപിച്ചു.
നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വാഴ്ത്തപ്പെട്ട അലന്‍ ഡി.റോച്ച്, (ആഹലലൈറ അഹമി റല ഹമ ഞീരവല) ഡോമിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.  ജപമാലയെ 10 നന്മ നിറഞ്ഞ മറിയവും ഒരു സ്വര്‍ഗ്ഗസ്ഥനായ പിതാവും  അടങ്ങുന്ന രഹസ്യമായി ക്രമീകരിച്ചത് അദേഹമാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ധ്യാന വിഷയമായി ക്രിസ്തുവിന്റെ ദിവ്യരഹസ്യങ്ങള്‍ ഓരോ രഹസ്യത്തോടും കൂട്ടിച്ചേര്‍ത്തു.   ജപമാല പ്രാര്‍ത്ഥന ദൈവവചനാധിഷ്ഠിതമായി ധ്യാനപൂര്‍വ്വം ജപിക്കാന്‍ ദിവ്യ രഹസ്യങ്ങള്‍ സഹായിച്ചു.


2002 ഒക്ടോബര്‍ 16 ന് കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെ  ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ജപമാലയില്‍ കൂട്ടിച്ചേര്‍ത്തു.


  1917 ല്‍ പരി. കന്യാകാ മറിയം പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ ലൂസീ, ജസീന്താ, ഫ്രാന്‍സീസ് എന്നീ മുന്ന് ഇടയ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെടുകയും ജപമാല രാജ്ഞിയായി വെളിപ്പെടുത്തുകയും ചെയ്തു. ദിവസവും ജപമാല ചൊല്ലാന്‍ കുട്ടികളോട് മാതാവ് ആവശ്യപ്പെട്ടു.

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ജപമാലക്ക് മൂന്നു തരത്തിലുള്ള ലക്ഷ്യങ്ങള്‍ ഉള്ളതായി പഠിപ്പിക്കുന്നു: ' ആത്മീയ ധ്യാനാത്മകത, അഗാധമായ മനനം, ഭക്ത നിയോഗം '.


കന്യകാമറിയത്തിന്റെ ജപമാല എന്ന അപ്പസ്‌തോലിക ലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ഇങ്ങനെ എഴുതി. ' ജപമാലയ്ക്ക് വ്യക്തമായും മരിയന്‍ സ്വഭാവമുണ്ടെങ്കിലും അത് ക്രിസ്തു കേന്ദ്രീകൃതമായ പ്രാര്‍ത്ഥനയാണ്. സുവിശേഷത്തിന്റെ അന്തസത്ത മുഴുവനും അതില്‍ അടങ്ങിയിരിക്കുന്നു. രക്ഷകന്‍  മറിയത്തിന്റെ ഉദരത്തില്‍ മനുഷ്യാവതാരമെടുത്തപ്പാള്‍ അവള്‍ പാടിയ സതോത്രഗീതത്തിന്റെ പ്രതിധ്വനിയാണ് ജപമാല'.


ജപമാല സമര്‍പ്പണത്തിനുശേഷം ചൊല്ലുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ലുത്തീനിയയില്‍ ഈ വര്‍ഷത്തെ   മറിയത്തിന്റെ വിമലഹൃദയത്തിന്റെ  തിരുനാള്‍ ദിവസമായ ജൂണ്‍ 20-ന് ഫ്രാന്‍സിസ് പാപ്പ മൂന്നു പുതിയ യാചനകള്‍ കൂട്ടി ചേര്‍ത്തു. 'കരുണയുടെ മാതാവേ', 'പ്രത്യാശയുടെ മാതാവേ', 'കുടിയേറ്റക്കാരുടെ ആശ്വാസമേ' എന്നീ യാചനകളാണ് പാപ്പ മരിയന്‍ ലുത്തീനിയയില്‍ കൂട്ടിച്ചേര്‍ത്തത്.

ഈ മൂന്നു യാചനകള്‍  യഥാക്രമം തിരുസഭയുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, പാപികളുടെ സങ്കേതമേ എന്നിവയ്ക്കു ശേഷമാണ് ചേര്‍ക്കേണ്ടത്.
പരിശുദ്ധ അമ്മയുടെ വിദ്യാലയത്തില്‍ യേശുവിന്റെ തിരുമുഖത്തെക്കുറിച്ച് ധ്യാനിച്ച് ഒക്ടോബര്‍ മാസത്തില്‍ ദൈവമാതൃഭക്തിയില്‍ നമുക്ക് വളരാം.
 

Tags

Share this story

From Around the Web