ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര്

 
METRO



ടെഹ്‌റാന്‍: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര് നല്‍കിയ ഭരണകൂട നടപടി ശ്രദ്ധ നേടുന്നു. രാജ്യ തലസ്ഥാനമായ ടെഹ്റാനിലെ മെട്രോ സ്റ്റേഷനാണ് പേര്‍ഷ്യന്‍ ഭാഷയില്‍ മറിയം-ഇ മൊകാദാസ് (പരിശുദ്ധ കന്യകാമറിയം) എന്ന പേര് നല്‍കിയിരിക്കുന്നത്. 


പുതുതായി നവീകരിച്ച സ്റ്റേഷന്‍ ക്രിസ്ത്യന്‍ പ്രമേയമുള്ള രൂപം സഹിതമാണ് അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിലെ അര്‍മേനിയന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ പ്രധാന കേന്ദ്രമായ സെന്റ് സര്‍ക്കിസ് അര്‍മേനിയന്‍ കത്തീഡ്രലിന് സമീപമാണ് പുതിയ മെട്രോ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ലൈന്‍ 6 ന്റെ ഭാഗമായ ഈ സ്റ്റേഷന്‍, തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 

അതേസമയം കടുത്ത ഇസ്ലാമിക നിലപാടുള്ള രാജ്യത്തു മെട്രോ സ്റ്റേഷന് ദൈവമാതാവിന്റെ പേര് നല്‍കാനുള്ള ഭരണകൂടത്തിന്റെ നീക്കം ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.

 കന്യകാമറിയം, ക്രിസ്തു, സെന്റ് സാര്‍ക്കിസ് കത്തീഡ്രല്‍ എന്നിവയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ക്രിസ്ത്യന്‍ രൂപങ്ങളുടെ ചുവര്‍ച്ചിത്രങ്ങളും സ്റ്റേഷന്റെ ചുവരുകളെ മനോഹരമാക്കിയിട്ടുണ്ട്.

ഇറാനിലെ ജനസംഖ്യയുടെ 99 ശതമാനവും ഇസ്ലാം മതസ്ഥരാണ്. ക്രൈസ്തവര്‍ വെറും 1 ശതമാനം മാത്രമാണ്. ആര്‍ട്ടിക്കിള്‍ 13 അനുസരിച്ച്, ഇറാന്റെ ഭരണഘടന ക്രൈസ്തവ വിശ്വാസികളെയും യഹൂദരെയും മത ന്യൂനപക്ഷങ്ങള്‍ ആയി ഔദ്യോഗികമായി അംഗീകരിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങള്‍ രാജ്യത്തു വലിയ വിവേചനം നേരിടുന്നുണ്ട്.

 മതപണ്ഡിതന്മാരുടെ സമ്മര്‍ദ്ധവും കര്‍ക്കശ നിയമക്കുരുക്കുകളും ഭേദിച്ച് ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാന്‍.

Tags

Share this story

From Around the Web