ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവര്‍ക്കു നേരെ ഒഡീഷയില്‍ തീവ്രഹിന്ദുത്വസംഘടനയായ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

ഭൂവനേശ്വര്‍: ദൈവാലയത്തില്‍നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയ ക്രൈസ്തവര്‍ക്കു നേരെ ഒഡീഷയില്‍ തീവ്രഹിന്ദുത്വസംഘടനയായ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. നിര്‍ബന്ധിത മതംമാറ്റത്തിനെതിരെയുള്ള ഹിന്ദുക്കളുടെ സ്വാഭാവിക പ്രതികരണമെന്ന് ന്യായീകരിച്ച് ബജ്‌റംഗ്ദളിന്റെ കിയോഞ്ജര്‍ ജില്ലാ തലവന്‍ സിബപാദ മിര്‍ധ രംഗത്തുവരുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ക്രൈസ്തവര്‍ വര്‍ഷം തോറും ആഘോഷിച്ചുവരുന്ന ആദ്യ വിളവെടുപ്പ് ആഘോഷത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം മടങ്ങുകയായിരുന്ന ക്രൈസ്തവര്‍ക്കു നേരെയായിരുന്നു അതിക്രമം. ഒരു സംഘം ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ വടികളുമായി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. 30 പേര്‍ക്കോളം പരിക്കേറ്റു. ക്രൈസ്തവര്‍ ആദ്യവിളവെടുപ്പ് ആഘോഷം നടത്തരുതെന്നായിരുന്നു അവരുടെ വാദം.
കിയോഞ്ജര്‍ ജില്ലയിലെ രംഗമതിയ ഗ്രാമത്തിലെ 23 ക്രൈസ്തവ കുടുംബങ്ങളെ ബജ്റംഗദളിന്റെ നേതൃത്വത്തില്‍ സാമൂഹിക-സാമ്പത്തിക ബഹിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. കൃഷിയിടങ്ങളില്‍ ജോലി നിഷേധിക്കല്‍, പലചരക്ക് കടകളില്‍ നിന്നും സാധനങ്ങള്‍ നല്‍കാതിരിക്കുക, സമൂഹ പങ്കാളിത്തം നിഷേധിക്കല്‍ തുടങ്ങിയവ ബഹിഷ്‌കരണത്തിന്റെ ഭാഗമായിരുന്നു.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കാനുള്ള സമ്മര്‍ദ്ദതന്ത്രമായിരുന്നത്. അതിനെതിരെ ക്രൈസ്തവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആ കേസ് നിലനില്ക്കുമ്പോഴാണ് കായികമായി അക്രമിച്ചത്. പതിറ്റാണ്ടുകളായി ക്രൈസ്തവരും ഹൈന്ദവ വിശ്വാസികളും സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഗ്രാമത്തിലാണ് വര്‍ഗീയ ശക്തികളുടെ ഇടപെടലിനെ തുടര്‍ന്ന് അക്രമം നടന്നിരിക്കുന്നത്.
ഈ ആക്രമണം ഒറ്റപ്പെട്ടതല്ലെന്നും സംസ്ഥാനത്ത് നടക്കുന്ന ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങളുടെയും ഭാഗമായി കാണണമെന്നും കട്ടക്ക്-ഭൂവനേശ്വര്‍ അതിരൂപതയിലെ വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. അജയ് കുമാര്‍ സിങ് പറഞ്ഞു.