അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രത്തിന് ശേഷം ജീവനോടെ ജനിച്ച 108 കുഞ്ഞുങ്ങള്‍ മരിച്ചു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രോ-ലൈഫ് സംഘടനകള്‍
അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കിയ ശേഷം ജീവനോടെ ജനിച്ച 108 കുഞ്ഞുങ്ങള്‍ പരിചരണം ലഭിക്കാതെ മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.
ഈ സംഭവത്തില്‍ സമഗ്രമായ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ പ്രോ-ലൈഫ് സംഘടനകള്‍ രംഗത്തെത്തി.
അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് (ഒടഋ) പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. 2019-ല്‍ ഗര്‍ഭച്ഛിദ്ര നിയമം പ്രാബല്യത്തില്‍ വന്നതിനുശേഷം, ഗര്‍ഭച്ഛിദ്ര ശ്രമങ്ങള്‍ പരാജയപ്പെടുകയും എന്നാല്‍ കുഞ്ഞുങ്ങള്‍ ജീവനോടെ പുറത്തെടുക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങളിലാണ് ഈ മരണങ്ങള്‍ സംഭവിച്ചത്.
ജീവനോടെ ജനിച്ച ഈ കുഞ്ഞുങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള മെഡിക്കല്‍ പരിചരണവും നല്‍കിയില്ലെന്നും അവരെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും പ്രോ-ലൈഫ് ക്യാമ്പയിന്‍ വക്താക്കള്‍ ആരോപിക്കുന്നു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഇത്രയധികം കുഞ്ഞുങ്ങള്‍ ഇത്തരത്തില്‍ മരിക്കാനിടയായ സാഹചര്യം പരിശോധിക്കാന്‍ സ്വതന്ത്രമായ ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
ആശുപത്രികളില്‍ നടപ്പിലാക്കുന്ന പ്രോട്ടോക്കോളുകളില്‍ വ്യക്തത വേണമെന്നും പ്രോലൈഫ് സംഘടനകള്‍ ആവശ്യപ്പെടുന്നു.
ജീവന്റെ സംരക്ഷണം ഗര്‍ഭപാത്രം മുതല്‍ മരണം വരെ ഉറപ്പാക്കണമെന്ന കത്തോലിക്കാ സഭയുടെ നിലപാട് അയര്‍ലണ്ടിലെ മെത്രാന്‍ സമിതി ആവര്‍ത്തിച്ചു.
2018-ലെ റഫറണ്ടത്തിന് ശേഷമാണ് അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയത്. എന്നാല്‍ അതിനുശേഷം പുറത്തുവരുന്ന ഇത്തരം കണക്കുകള്‍ രാജ്യത്ത് വലിയ ധാര്‍മ്മിക ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.