കംബോഡിയയിൽ ഈസ്റ്ററിനോട് അനുബന്ധിച്ച് 375 പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു

 
Fcra

ഫ്നോം പെന്‍: തെക്കു കിഴക്കന്‍ ഏഷ്യൻ രാജ്യമായ കംബോഡിയയില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 375 പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ 'എജെന്‍സിയാ ഫീദെസ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തലസ്ഥാനമായ ഫ്നോം പെനിൽ, അപ്പസ്തോലിക് വികാരിയായ ബിഷപ്പ് ഒലിവിയർ ഷ്മിത്തയൂസ്ലർ, ടകെയോ പ്രവിശ്യയിലെ ചാംകറിലെ ഔർ ലേഡി ഓഫ് ദി സ്മൈൽ പള്ളിയിൽ ഈസ്റ്റർ ജാഗരണത്തിനിടെ 152 പേര്‍ക്ക് ജ്ഞാനസ്നാനം നല്‍കി. കമ്പോങ് ചാമിലെ അപ്പസ്തോലിക കാര്യാലയത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് 131 പേരാണ് ജ്ഞാനസ്നാനം സ്വീകരിച്ചത്.

ഇത്തരത്തില്‍ രാജ്യത്തു ഈസ്റ്ററിനോട് അനുബന്ധിച്ച് മാമ്മോദീസ സ്വീകരിച്ച് തിരുസഭയില്‍ അംഗമായവരുടെ ആകെ എണ്ണം 375 ആണെന്ന് സഭാവൃത്തങ്ങള്‍ വ്യക്തമാക്കി. നിരവധി യുവജനങ്ങളും, മുതിർന്നവരും കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുന്നത് കംബോഡിയയിലെ കത്തോലിക്കാ സമൂഹത്തിനു ഭാവിയിലേക്ക് ഏറെ പ്രത്യാശ നൽകുന്നുവെന്ന് ബട്ടാംബാങ്ങിലെ അപ്പസ്തോലിക പ്രീഫെക്റ്റ് എൻറിക് ഫിഗറെദോ പറഞ്ഞു. യുവജനങ്ങൾ, ദൈവത്തിന്റെ വിളി ശ്രദ്ധിക്കുകയും അവിടുത്തെ അനുഗമിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക അരക്ഷിതാവസ്ഥ, തൊഴിലില്ലായ്മ, അതിർത്തിയിലെ സംഘർഷാവസ്ഥ, കുടിയിറക്കം തുടങ്ങീ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളില്‍ വളരെയധികം കഷ്ടപ്പെടുന്ന കംബോഡിയയിലെ ജനത, ക്രിസ്തീയ വിശ്വാസത്തിന്റെ ഭാഗമാകുവാന്‍ കാണിച്ച താത്പര്യത്തെ ദൈവീക ഇടപെടലായാണ് സഭ വിലയിരുത്തുന്നത്.

പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരില്‍ കുട്ടികൾ, കൗമാരക്കാര്‍, യുവജനങ്ങള്‍, മുതിർന്നവര്‍ എന്നീ എല്ലാ മേഖലകളില്‍ നിന്നുള്ളവരുമുണ്ട്. ബുദ്ധമത ഭൂരിപക്ഷ രാജ്യമായ കംബോഡിയയിൽ ആകെ ഇരുപതിനായിരം കത്തോലിക്കാ വിശ്വാസികള്‍ മാത്രമാണുള്ളത്. ആകെ ജനസംഖ്യയുടെ 0.15% മാത്രമാണ് കത്തോലിക്കർ.

Tags

Share this story

From Around the Web