യുദ്ധങ്ങളുടെ ലോകത്ത്, സാഹോദര്യം ഒരു ആദര്‍ശമല്ല, മറിച്ച് ഒരു ഉത്തരവാദിത്തമാണ്: ഫാ. പസോളിനി

 
pasolini

'ആരെങ്കിലും ക്രിസ്തുവിലാണെങ്കില്‍, അവന്‍ ഒരു പുതിയ സൃഷ്ടിയാണ്' എന്ന വിഷയത്തെ ആധാരമാക്കി, റോമന്‍ കൂരിയയിലെ അംഗങ്ങള്‍ക്കുള്ള, നോമ്പുകാല ധ്യാനത്തിന്റെ രണ്ടാം ഭാഗം, മാര്‍ച്ചുമാസം പതിമൂന്നാം തീയതി പേപ്പല്‍ ഭവനത്തിന്റെ പ്രസംഗകന്‍, ഫാ. റോബെര്‍ത്തോ പസോളിനി നല്‍കി. 

വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ വച്ചാണ് ധ്യാനം നടന്നത്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പായും, തദവസരത്തില്‍ സന്നിഹിതനായിരുന്നു. 'സാഹോദര്യം - സാഹോദര്യ കൂട്ടായ്മയുടെ കൃപയും ഉത്തരവാദിത്തവും'എന്നതായിരുന്നു രണ്ടാം ഭാഗത്തിന്റെ പ്രധാന ആശയം.

സാഹോദര്യം എന്നത്, യഥാര്‍ത്ഥത്തില്‍ മാനസാന്തരം നടക്കുന്ന ഇടമാണെന്നും, നമ്മുടെ ജീവിതത്തില്‍ സുവിശേഷത്തിനു പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്ന അടയാളമാണെന്നും ഫാ.  റോബെര്‍ത്തോ ചൂണ്ടിക്കാട്ടി. 

ആദ്യകാല ഫ്രാന്‍സിസ്‌കന്‍ സമൂഹങ്ങളുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട്, ആദിമ ക്രിസ്ത്യന്‍ സമൂഹങ്ങളെപ്പോലെ, അധികാര ബന്ധങ്ങളോ ശ്രേഷ്ഠതയോ ഇല്ലാതെ നിലനില്‍ക്കാനാണ്  അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ആഗ്രഹിച്ചതെന്നും, എന്നാല്‍ ഇവ 'നിശബ്ദമായി ജീവിക്കാന്‍ അഭയം തേടാനുള്ള' ഇടങ്ങളല്ല, മറിച്ച് ആളുകളെ അവരുടെ എല്ലാ നിഴലുകളും ഉത്കണ്ഠകളും നിറഞ്ഞ 'സ്വന്തം ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക്' തിരികെ നയിക്കുന്ന സന്ദര്‍ഭങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഹോദരന്മാര്‍ കര്‍ത്താവില്‍ നിന്നുള്ള ദാനമാണെന്നും, എന്നാല്‍, ജീവിത യാത്രയില്‍ നമ്മെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുക എന്ന ധര്‍മ്മം മാത്രമല്ല അവര്‍ക്കുള്ളതെന്നും, മറിച്ച് നമ്മുടെ ജീവിത രൂപാന്തരീകരണത്തിനു അവരെ നമ്മുടെ കൈകളില്‍ ഏല്പിച്ചിരിക്കുകയാണെന്നും, സാഹോദര്യത്തിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്  ഫാ.  റോബെര്‍ത്തോ പറഞ്ഞു.

ആബേലിന്റെയും, കായേന്റെയും ചരിത്രം വിവരിച്ച അദ്ദേഹം, നമ്മുടെ ഉള്ളിലെ കായേന്‍  ആരാണ്? എന്ന് ചോദിക്കുവാനും ഏവരെയും ക്ഷണിച്ചു. 
ബന്ധങ്ങള്‍ വിള്ളുകയും കൂട്ടായ്മയ്ക്ക് മുറിവേല്‍ക്കുകയും ചെയ്യുമ്പോള്‍, ആദ്യം സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനല്ല മറിച്ച്, കര്‍ത്താവിനാല്‍ സ്‌നേഹിക്കപ്പെടുന്ന ഒരു സഹോദരനെ തിരിച്ചറിയാന്‍ നമ്മെ അനുവദിക്കുന്ന നന്മ തേടണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

മറ്റുള്ളവര്‍ നമ്മെ മുറിവേല്‍പ്പിക്കുമ്പോഴും, നിരാശപ്പെടുത്തുമ്പോഴും, എതിരാളികളെപ്പോലെ പെരുമാറുമ്പോഴും നമുക്ക് അവരെ സ്വാഗതം ചെയ്യാന്‍ കഴിയുമെന്ന് നാം കണ്ടെത്തുന്ന നിമിഷം മുതല്‍ നമ്മുടെ ജീവിതത്തിന്റെ ഈസ്റ്റര്‍ ആരംഭിക്കുന്നുവെന്നും, ഇത് നമ്മള്‍ കൂടുതല്‍ ശക്തരോ കൂടുതല്‍ സദ്ഗുണമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് നമ്മുടെ ഉള്ളിലെ എന്തോ ഒന്ന് ഇതിനകം മരിച്ചുപോയതിനാലും പുതിയത് ജീവിക്കാന്‍ തുടങ്ങിയതിനാലുമാണെന്നും ഫാ. റോബെര്‍ത്തോ എടുത്തു പറഞ്ഞു.

ലോകചരിത്രം ഭിന്നതകളാലും, യുദ്ധങ്ങളാലും, സംഘര്‍ഷങ്ങളാലും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നോമ്പുകാലത്ത്, ക്രിസ്ത്യാനികള്‍ക്ക് സാഹോദര്യത്തെ നേടിയെടുക്കേണ്ട ഒരു ആദര്‍ശമായി സംസാരിക്കുന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ കഴിയില്ലെന്നും, മറിച്ച് അതൊരു ദാനമായി സ്വീകരിക്കുകയും, ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും വേണമെന്നും ഫാ. റോബെര്‍ത്തോ പസോളിനി ഏവരെയും ഉദ്ബോധിപ്പിച്ചു.

Tags

Share this story

From Around the Web