ഞാൻ ദൈവത്തിന്റെ മാസ്മരികവലയത്തിലാണ്: ലെയോ പാപ്പയ്ക്ക് മുന്നിൽ മനസ്സ് തുറന്ന് പ്രശസ്ത ഹോളിവുഡ് നടൻ
കലയും വിശ്വാസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് മുന്നിൽ ഹൃദയം തൊട്ട വാക്കുകളുമായി പ്രശസ്ത ഹോളിവുഡ് താരം അന്റോണിയോ ബന്ദേരാസ്.
മാർപാപ്പയുടെ ചരിത്രപരമായ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ച് മാഡ്രിഡിലെ മോവിസ്റ്റാർ അരീനയിൽ സംഘടിപ്പിച്ച ‘വീവിംഗ് നെറ്റ്‌വർക്സ്’ (Weaving Networks) എന്ന സംഗമത്തിലായിരുന്നു ബന്ദേരാസിന്റെ ഈ തുറന്നുപറച്ചിൽ.
”ഞാൻ ദൈവത്തിന്റെ മാസ്മരികവലയത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് മാർപാപ്പയുടെ കണ്ണുകളിൽ നോക്കി ഞാൻ സാക്ഷ്യപ്പെടുത്തുന്നു,” ബന്ദേരാസ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മനുഷ്യന്റെ ആത്മാവിനെ കവർന്നെടുക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ചിന്തകളെയും ആത്മീയതയെയും തിരികെപ്പിടിക്കാൻ കലയ്ക്ക് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ ജന്മനാടായ മലാഗയിലെ വിശുദ്ധ വാര പ്രദക്ഷിണങ്ങളും ‘ഗോഡ്‌സ്പെൽ’ (Godspell) എന്ന മ്യൂസിക്കൽ നാടകവും തന്റെ ജീവിതത്തെയും വിശ്വാസത്തെയും എങ്ങനെ സ്വാധീനിച്ചുവെന്നും അദ്ദേഹം പങ്കുവച്ചു.
മനുഷ്യന്റെ അന്തസ്സിന് പ്രാധാന്യം നൽകിക്കൊണ്ട് സർവകലാശാലകളും തൊഴിൽ മേഖലകളും കലയും സാങ്കേതികവിദ്യയും പരസ്പരം കൈകോർക്കണമെന്ന് മാർപാപ്പ തന്റെ പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
മനുഷ്യനായിരിക്കുക എന്നതിന്റെ യഥാർഥ അർഥം കണ്ടെത്താൻ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും ഈ കാലഘട്ടത്തിൽ പരസ്പര ബഹുമാനത്തോടെയുള്ള സംഭാഷണങ്ങളിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാൻ സാധിക്കൂ എന്നും ലെയോ പാപ്പ വ്യക്തമാക്കി.