മുന്നറിയിപ്പ് അവഗണിച്ച് തെറ്റായ പ്രബോധനങ്ങള്‍; വൈദികനു വിലക്കുമായി അമേരിക്കന്‍ ആര്‍ച്ച് ബിഷപ്പ്

 
gustav



സാന് അന്റോണിയോ (ടെക്ശാസ്): തെറ്റായ പ്രബോധനങ്ങളെ തുടര്‍ന്നു മുന്നറിയിപ്പും തിരുത്താന്‍ അവസരവും നല്കിയ വൈദികന് ഒടുവില്‍ വിലക്കുമായി സാന് അന്റോണിയോ ആര്‍ച്ച് ബിഷപ്പ് ഗുസ്താവോ ഗാര്‍സിയ-സില്ലര്‍. 'മിഷന്‍ ഓഫ് ഡിവൈന്‍ മേഴ്‌സി' എന്ന കൂട്ടായ്മയിലൂടെ ദൈവീക സന്ദേശങ്ങള്‍ എന്ന പേരില്‍ സഭയ്‌ക്കെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും മാര്‍പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തതിനുമാണ് ഫാ. ജോണ്‍ മേരി ഫോസ്റ്റര്‍ എന്ന വൈദികനെ പദവിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും ഇദ്ദേഹം തെറ്റായ പ്രബോധനങ്ങളുമായി മുന്നോട്ട് പോകുകയായിരിന്നു.

മാര്‍പാപ്പയുടെ അധികാരത്തെ ചോദ്യം ചെയ്തതിനും സഭയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിനുമാണ് വൈദികനെതിരെ വിചാരണ നടത്തിയത്. സഭയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍, അനുസരണക്കേട്, ശീശ്മ എന്നിവ തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഫ്രാന്‍സിസ് മാര്‍പാപ്പയെയും ലെയോ പതിനാലാമന്‍ മാര്‍പാപ്പയെയും അധികാരം കൈയടക്കിയവര്‍ എന്ന് ജോണ്‍ മേരി ഫോസ്റ്റര്‍ പരസ്യമായി വിശേഷിപ്പിക്കുകയും, ദിവ്യബലി മധ്യേ മാര്‍പാപ്പയുടെ പേര് മനഃപൂര്‍വം ഒഴിവാക്കുകയും ചെയ്തിരുന്നു.

താന്‍ നേതൃത്വം നല്‍കുന്ന 'മിഷന്‍ ഓഫ് ഡിവൈന്‍ മേഴ്‌സി' എന്ന കൂട്ടായ്മയിലൂടെ ദൈവീക സന്ദേശങ്ങള്‍ എന്ന പേരില്‍ സഭയ്‌ക്കെതിരായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ നിലപാടുകള്‍ മുന്‍പും വിമര്‍ശനത്തിന് കാരണമായിരിന്നു. തെറ്റുകള്‍ തിരുത്താന്‍ നിരന്തരം അവസരങ്ങള്‍ നല്‍കിയിട്ടും അതിന് തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് സഭാ ഭരണഘടനയനുസരിച്ചുള്ള വിചാരണയ്ക്ക് ശേഷം വൈദിക പദവിയില്‍ നിന്നു പുറത്താക്കാന്‍ ആര്‍ച്ച് ബിഷപ്പ് തീരുമാനിച്ചത്. ഇനി മുതല്‍ ജോണ്‍ മേരി ഫോസ്റ്റര്‍ നടത്തുന്ന കുര്‍ബാനകളിലോ 'മിഷന്‍ ഓഫ് ഡിവൈന്‍ മേഴ്‌സി' സംഘടിപ്പിക്കുന്ന കൂട്ടായ്മകളിലോ ചടങ്ങുകളിലോ കത്തോലിക്കാ വിശ്വാസികള്‍ പങ്കെടുക്കരുതെന്നു ആര്‍ച്ച്ബിഷപ്പ് അമേരിക്കന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Tags

Share this story

From Around the Web