വൈദികര്‍ മറ്റുള്ളവരെ ശപിച്ചാല്‍ ആ ശാപം വൈദികര്‍ക്കു തന്നെ കിട്ടും;ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍

 
Thomas tharayil

വൈദികര്‍ മറ്റുള്ളവരെ ശപിച്ചാല്‍ ആ ശാപം വൈദികര്‍ക്ക് തന്നെ തിരികെ കിട്ടും എന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. “അനുഗ്രഹിക്കാന്‍ മാത്രം അവകാശമുള്ളവരാണ് വൈദികര്‍. അതിനു പകരമായി അവര്‍ മറ്റുള്ളവരെ ശപി്ക്കരുത്. ശപിച്ചാല്‍ ആ ശാപം വൈദികര്‍ക്ക് തന്നെ തിരികെ കിട്ടും.

വിശ്വാസികള്‍ ഏതെങ്കിലും തരത്തില്‍ അനുസരണക്കേട് കാണിച്ചാല്‍ അവരെ നല്ല വാക്കുകള്‍ പറഞ്ഞ് തിരുത്തുകയാണ് വൈദികര്‍ ചെയ്യേണ്ടത്. അതിനുപകരം അവരെ ശപിക്കുകയല്ല.

മറ്റുള്ളവരെ ശപിക്കാനുള്ള അധികാരം ദൈവം വൈദികര്‍ക്കു കൊടുത്തിട്ടില്ല. വൈദികന്‍ സ്‌നേഹത്തിന്റെ ആളാണ്. ഒരിക്കലും ശപിക്കാന്‍ പാടില്ല. ദൈവപിതാവിന്റെ കരുണയക്ക് സാക്ഷ്യം വഹിക്കേണ്ട ആളാണ് വൈദികന്‍.

പൊതുയോഗത്തിലൊക്കെ കിടന്ന് ബഹളമുണ്ടാക്കാതെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കുക. അതിനുപകരം അവരെ തടയാനൊന്നും പോകരുത്. സ്‌നേഹപൂര്‍വം തിരികെ കൊടുത്താല്‍ അവര്‍ സ്വീകരിക്കാന്‍ തയ്യാറാണ്. അതിനുപകരം ഇടവകക്കാരെയും വിശ്വാസികളെയും വൈദികന്‍ ശപിക്കാന്‍ പോകരുത്.”

ആര്‍ച്ചുബിഷപ്പിന്റെ ഈ വാക്കുകള്‍ വൈദികര്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കേണ്ടതും അവര്‍ ജീവിതത്തില്‍ നടപ്പില്‍വരുത്തേണ്ടതുമാണ്. ഉദ്ദേശിച്ച പിരിവ് കിട്ടാതെ വന്നാലും തന്റെ അഭിപ്രായത്തോട് വിരുദ്ധമായി ആരെങ്കിലും അഭിപ്രായം പറഞ്ഞാലും അവരെയെല്ലാം ശപിക്കുന്ന ചില വൈദികരുണ്ട്.

ധ്യാനകേന്ദ്രം പണിയാനും മിനിസ്ട്രി ആരംഭിക്കാനുമായി വിദേശങ്ങളിലെത്തുന്ന വൈദികര്‍ ധ്യാനാവസരങ്ങളില്‍ ശാപത്തിന്റെയും ഭീഷണിയുടെയും സ്വരം മുഴക്കി വിശ്വാസികളില്‍ നിന്ന് അനധികൃതമായി പണം ശേഖരിക്കുന്ന പതിവുമുണ്ട്.

ഇതെല്ലാം വിശ്വാസികളെ വൈദികരില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വിശ്വാസികളെ ശപിക്കുന്ന വൈദികരെല്ലാം ആര്‍ച്ചുബിഷപ്പ് മാര്‍ തോമസ് തറയിലിന്റെ ഈ വാക്കുകള്‍ ശ്രവിച്ചിരുന്നുവെങ്കില്‍.. അവര്‍ക്കു തന്നെ തിരുത്തല്‍ ശക്തിയായി അതുമാറുമായിരുന്നു.

Tags

Share this story

From Around the Web