എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ, 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി
കോട്ടയം: മരണശേഷം സ്വന്തം അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം നൽകി എഴുത്തുകാരിയും കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി മാതൃകയാകുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള 'നടോ' (നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) വഴിയാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്. ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, ശ്വാസകോശം, ടിഷ്യുകൾ ഉൾപ്പെടെയുള്ള 14 അവയവങ്ങളാണ് അവർ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റും അവർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നിഷ ജോസ് കെ. മാണി തന്റെ തീരുമാനം പൊതുജനങ്ങളെ അറിയിച്ചത്.
"എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ. എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. വീണ്ടും മിടിക്കുന്ന ഹൃദയം. മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ. വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക. മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്ന ആളുകളുമായി കൂടുതൽ സമയം നൽകാൻ കഴിയുന്ന ഒരു കരൾ, ശ്വാസകോശം, ടിഷ്യുകൾ, മറ്റ് സമ്മാനങ്ങൾ. ഞാൻ 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി. എന്റെ ശരീരം മണ്ണിലേക്ക് മടങ്ങുന്നതിന് മുമ്പ്, കഴിയുന്നത്ര ജീവൻ പകരട്ടെ. എന്റെ മകൾക്ക് എന്റെ ശരീരം നഷ്ടപ്പെട്ടേക്കാം… പക്ഷേ എന്റെ സ്നേഹം ഒരിക്കലും നഷ്ടപ്പെടില്ല. 14 അവയവങ്ങൾ… 14 ജീവിതസാധ്യതകൾ… ഒരു ജീവിതത്തിന്റെ അവസാന സമ്മാനം,"
എന്ന് നിഷ ജോസ് കെ. മാണി കുറിച്ചു. സമൂഹത്തിന് വലിയൊരു സന്ദേശം നൽകുന്ന ഈ തീരുമാനത്തിന് നാനാതുറകളിൽ നിന്നും വലിയ അഭിനന്ദനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.