തെറ്റാണെന്ന് തെളിയിക്കാന്‍  ബൈബിള്‍ പഠിച്ചു; ഹസന്‍ ഇന്ന്അനേകരെ ക്രിസ്തുവിലേക്ക് നയിക്കുന്ന ടാവ്‌നെറ്റിന്റെ സ്ഥാപകന്‍

 
chrus

ലണ്ടന്‍: ഷിയാ മുസ്ലീം പണ്ഡിതനായിരുന്ന ഹസന്‍, ക്രിസ്തുമതത്തിലെ ‘തെറ്റുകള്‍’ കണ്ടുപിടിക്കാനും അതിനെ ഖണ്ഡിക്കാനുമാണ് ബൈബിളും ക്രൈസ്തവ ദൈവശാസ്ത്രവും പഠിച്ചു തുടങ്ങിയത്.

എന്നാല്‍ 2018-ല്‍ ഒരു ക്രിസ്മസ് രാവിലെ പാതിരാകുര്‍ബാനയില്‍  പങ്കെടുത്തപ്പോള്‍ ഉണ്ടായ അനുഭവം ഹസന്റെ ജീവിതം മാറ്റിമറിച്ചു. ‘ ഇത്രയും കാലം പഠിച്ച ആ യേശു ഇവിടെയുണ്ട് എന്ന വലിയ സത്യം ആ ദിവ്യബലിയില്‍ എനിക്ക് ബോധ്യപ്പെട്ടു,’ ഹസന്‍ പറയുന്നു. ആ തിരിച്ചറിവ് അദ്ദേഹത്തെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു.

ഇസ്ലാം മതവിശ്വാസത്തില്‍ നിന്ന് കത്തോലിക്ക വിശ്വാസത്തിലേക്കുള്ള ആ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. ഹസന്‍ നേരിട്ടതിന് സമാനമായ വെല്ലുവിളികള്‍ നേരിട്ടവര്‍ ചേര്‍ന്ന് രൂപം നല്‍കിയ കൂട്ടായ്മയാണ് ടാവ്‌നെറ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘സെന്റ് നിക്കോളാസ് ടാവ്‌ലിക്ക് നെറ്റ്വര്‍ക്ക്’. 14-ാം നൂറ്റാണ്ടില്‍ ജറുസലേമില്‍ സുവിശേഷം പ്രസംഗിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധനാണ് നിക്കോളാസ് ടാവ്‌ലിക്ക്.  

ക്രിസ്തുവിനെ അറിഞ്ഞ് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നു വന്ന  ലോകമെമ്പാടുമുള്ള മുന്നൂറോളം വിശ്വാസികള്‍ക്ക് ഇന്ന് ഈ വിശുദ്ധന്റെ പേരിലുള്ള ടാവ്‌നെറ്റ് കൂട്ടായ്മ  വഴികാട്ടിയാവുകയാണ്.

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ പോലും  കത്തോലിക്കാ വിശ്വാസത്തിലേക്ക് പുതിയതായി കടന്നുവരുന്നവര്‍ നിരവധി വെല്ലുവിളികള്‍ നേരിടുന്നതായി ഈ കൂട്ടായ്മിയിലുള്ളവര്‍ പറയുന്നു.

ഇവര്‍ നേരിടുന്ന സാമൂഹികവും ആത്മീയവുമായ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് ഈ ശൃംഖലയുടെ ലക്ഷ്യം. ഇസ്ലാമിക പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്ക് കത്തോലിക്കാ വിശ്വാസത്തെ അവരുടെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയില്‍ മനസിലാക്കിക്കൊടുക്കുക,  കുടുംബങ്ങളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ഭീഷണി നേരിടുന്നവര്‍ക്ക് സുരക്ഷിതമായി പ്രാര്‍ത്ഥിക്കാനും കൂദാശകള്‍ സ്വീകരിക്കാനും സൗകര്യമൊരുക്കുക, കത്തോലിക്ക ഭക്തിക്രമങ്ങള്‍ ശീലിപ്പിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ ടാവ്‌നെറ്റ് നിര്‍വഹിക്കുന്നു. കൂടാതെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെടുന്നവര്‍ക്കും വിവേചനം നേരിടുന്നവര്‍ക്കും മാനസികമായ കരുത്ത് നല്‍കുന്നു.

ക്രിസ്തുവില്‍ അധിഷ്ഠിതമായ സ്‌നേഹമാണ് ടാവ്‌നെറ്റിന്റെ വഴിയെന്ന് ടാവ്‌നെറ്റ് അംഗമായ ഡാനിയേല്‍ പറയുന്നു. അതുകൊണ്ട് ഇസ്ലാം മതവിശ്വാസികളെ ശത്രുക്കളായി കാണുകയല്ല, മറിച്ച് അവരെ സ്‌നേഹിക്കാനും സത്യത്തിലേക്ക് നയിക്കാനും പ്രാര്‍ത്ഥിക്കുവാനുമാണ് ടാവ്‌നെറ്റിലെ അംഗങ്ങള്‍ ശ്രമിക്കുന്നത്. മുസ്ലീം വിശ്വാസികള്‍ക്കും ക്രൈസ്തവര്‍ക്കും ഒരുപോലെ ആദരണീയയായ മറിയത്തെ ഒരു പാലമായി ഈ കൂട്ടായ്മ കാണുന്നു.  

 മുസ്ലീം മതവിശ്വാസം പിന്തുടരുന്നവര്‍ക്ക് യേശു സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടുന്നതായുള്ള വാര്‍ത്തകള്‍ ഒരു കെട്ടുകഥപോലെ മാത്രമേ ഹസന്‍ കരുതിയിരുന്നുള്ളൂ. എന്നാല്‍ ടാവ്‌നെറ്റ് തുടങ്ങിയ ശേഷം ഇത്തരത്തില്‍ സത്യവിശ്വാസത്തിലേക്ക് വന്ന അനവധിയാളുകളെ കണ്ടുമുട്ടിയെന്ന് ഹസന്‍ പങ്കുവച്ചു. ”നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. നിങ്ങള്‍ എന്നെ കണ്ടെത്താന്‍ ഞാന്‍ ഇടയാക്കുമെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു…”(ജറമിയാ 29: 13-14) എന്ന വചനം ഈ കാലഘട്ടത്തില്‍ മാംസം ധരിക്കുമ്പോള്‍  ടാവ്‌നെറ്റ് എന്ന കൂട്ടായ്മയും അതിന് ഒരു ഉപകരണമാവുകയാണ്.

Tags

Share this story

From Around the Web