'യേശുവിനെയല്ലാതെ ആരെയും ഭയക്കുന്നില്ല'; കേന്ദ്ര നയങ്ങൾക്കെതിരെ കടുപ്പിച്ച് സഭ; എഫ്.സി.ആർ.എ ഭേദഗതിയിൽ ആഞ്ഞടിച്ച് കാതോലിക്കാ ബാവ
കോട്ടയം: രാജ്യത്തെ ക്രൈസ്തവ വിശ്വാസികൾ കടുത്ത വെല്ലുവിളികളും പീഡനങ്ങളും നേരിടുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെയോ മറ്റേതെങ്കിലും വ്യവസ്ഥിതികളെയോ ഭയപ്പെടുന്നില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
കോട്ടയത്ത് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികരും കന്യാസ്ത്രീകളും ക്രിസ്ത്യാനികളാണെന്ന ഒരൊറ്റ കാരണത്താൽ പീഡിപ്പിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ഏത് പരീക്ഷണത്തെയും അതിജീവിക്കാൻ സഭ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ വരുത്തിയ വിവാദ ഭേദഗതികൾക്കെതിരെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലും രൂക്ഷവിമർശനം ഉന്നയിച്ചു.
അപ്രതീക്ഷിതമായി കൊണ്ടുവന്ന ഈ നിയമം ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കാത്തതാണെന്നും ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്തുവിനുവേണ്ടി കഷ്ടതകൾ അനുഭവിക്കാൻ വിശ്വാസികൾക്ക് ആർജ്ജവമുണ്ടാകണമെന്ന് ആഹ്വാനം ചെയ്ത കാതോലിക്കാ ബാവ, സഭ ഒരു പോരാട്ടത്തിന് സജ്ജമാണെന്ന വ്യക്തമായ സൂചനയാണ് നൽകിയത്.