ആഗോള പ്രതിസന്ധികളെ തുടർന്ന് സുഡാനിൽ പട്ടിണി രൂക്ഷം
ആഭ്യന്തരയുദ്ധം മൂലം ഇതിനകം തന്നെ കടുത്ത പട്ടിണിയിലായ സുഡാനിൽ, ആഗോള പ്രതിസന്ധികൾ കാരണം ഭക്ഷ്യക്ഷാമം കൂടുതൽ രൂക്ഷമാകാൻ സാധ്യത. ഇറാന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലുണ്ടായ യുദ്ധസാഹചര്യങ്ങൾ കാരണം ആഗോളതലത്തിൽ ഇന്ധന, വളം വില കുതിച്ചുയർന്നതാണ് സുഡാനിലെ കർഷകർക്ക് തിരിച്ചടിയായത്. വിലവർധനവ് താങ്ങാനാകാതെ ഈ വേനൽക്കാലത്ത് കൃഷിയിറക്കുന്നത് വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് കർഷകർ വ്യക്തമാക്കുന്നു.
രാജ്യത്തെ പ്രധാന ആഹാരവിളകളായ ചോളം, മില്ലറ്റ് എന്നിവയുടെ ഉത്പാദനത്തെയും, പ്രധാന നാണ്യവിളയായ എള്ളിന്റെ കയറ്റുമതിയെയും ഈ പ്രതിസന്ധി ദോഷകരമായി ബാധിക്കും. യുഎൻ കണക്കുകൾ പ്രകാരം സുഡാൻ തങ്ങളുടെ വളം ആവശ്യകതയുടെ പകുതിയിലധികവും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവിൽ സുഡാനിൽ തുടരുന്ന ആഭ്യന്തരയുദ്ധം കാരണം രാജ്യം പൂർണ്ണമായും ഇന്ധന ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യയിലെ പുതിയ യുദ്ധം ഈ വിതരണ ശൃംഖലയെ പൂർണ്ണമായി തകിടം മറിച്ചു.
ആഗോളതലത്തിൽ സഹായധനങ്ങൾ ചുരുങ്ങുന്ന സമയത്ത് തന്നെ, ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യപ്രതിസന്ധിയുടെ മുൻനിരയിലേക്ക് സുഡാൻ മാറിയിരിക്കുകയാണ്. യുഎൻ പിന്തുണയുള്ള മോണിറ്ററിങ് ഏജൻസിയുടെ കണക്കുകൾ പ്രകാരം, സുഡാനിലെ ജനസംഖ്യയുടെ 40 ശതമാനത്തിലധികം വരുന്ന ആളുകൾ നിലവിൽ കടുത്ത പട്ടിണി നേരിടുന്നുണ്ട്. ചില പ്രദേശങ്ങൾ കടുത്ത ക്ഷാമത്തിന്റെ നിഴലിലാണ്.